ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണിമുതല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ പ്രകാരം, ബിജെപിയാണ് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളില്‍ എണ്ണി തുടങ്ങിയപ്പോഴാണ് ബിജെപി ട്രെന്‍ഡ് വ്യക്തമായത്. അരവിന്ദ് കേജ്‌രിവാൾ, മുഖ്യമന്ത്രി അതിഷി, മനീഷ് സിസോദിയ എന്നിവർ പിന്നിലാണ്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലെത്തിയത്.
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പ്രകാരം ബിജെപിയ്ക്കാണ് മുന്‍തൂക്കം പ്രവചിച്ചത്. എന്നാല്‍, ആത്മവിശ്വാസം കൈവിടാതെ വിജയം നേടുമെന്നാണ് എഎപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസ് എത്ര വോട്ട് നേടുമെന്നത് നിര്‍ണായകമാകും. 19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബിജെപിക്കു വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുമ്പോൾ നാലെണ്ണത്തിൽ എഎപിയാണ് മുന്നിൽ.
ബിജെപി വിജയിച്ചാല്‍ 27 വർഷത്തിനുശേഷം ശക്തമായ തിരിച്ചുവരവിന് ഡല്‍ഹി സാക്ഷ്യം വഹിക്കും.15 വർഷത്തിനു ശേഷമുള്ള തങ്ങളുടെ തിരിച്ചുവരവിനു ഇന്ന് ഡൽഹി സാക്ഷിയാകുമെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. 60.54% പോളിങ്ങാണ് ഇക്കുറി ഡൽഹിയിൽ രേഖപ്പെടുത്തിയത്. 62.59% പോളിങ് നടന്ന 2020 ൽ 70 ൽ 62 സീറ്റു നേടിയാണ് എഎപി അധികാരത്തിലെത്തിയത്.