വാഷിങ്ടൺ: ഒരു സൈഡിൽ ഇറാനെതിരായ സൈനിക നീക്കം തുടരുന്നതിനിടെ രാജ്യത്തിനകത്ത് സായുധ വിപ്ലവത്തിനുള്ള നീക്കവുമായി യുഎസ്. ഇറാനിലെ സുരക്ഷാ സേനയ്ക്കെതിരെ പടിഞ്ഞാറൻ മേഖലയിൽ ശക്തമായ ആക്രമണം നടത്തുന്നതിനെക്കുറിച്ച് ഇറാനിയൻ കുർദിഷ് സായുധ സംഘങ്ങൾ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
ഇവരെ കൂട്ടുപിടിച്ച് രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ഇറാനിലെ നിലവിലെ ഭരണകൂടത്തിനോട് എതിർപ്പുള്ള വംശീയ ന്യൂനപക്ഷമാണ് കുർദുകൾ. ഇറാൻ- ഇറാഖ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സായുധ ഗ്രൂപ്പുകൾ, ഇറാന്റെ സൈനികശേഷി തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലനം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയും ഇസ്രയേലും ഇറാനിലെ പ്രധാന കേന്ദ്രങ്ങളിൽ ബോംബുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണറിയുന്നത്.
അമേരിക്കൻ- ഇസ്രയേൽ ആക്രമണങ്ങളിൽ അലി ഖമനേയിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടശേഷമുള്ള രാജ്യത്തെ അരക്ഷിതാവസ്ഥ മുതലാക്കി രാജ്യത്തിനകത്ത് ഭരണകൂട വിരുദ്ധർക്ക് പ്രതിഷേധിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് അമേരിക്കയുടെ തന്ത്രം. ഖമനേയിയുടെ വധത്തിന് പിന്നാലെ പ്രത്യാക്രമണങ്ങൾ നടത്തുന്നതിന്റെ ഉത്തരവാദിത്വം ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ ഏറ്റെടുത്തിരുന്നു. താത്കാലിക ഭരണസംവിധാനവുമായി കൂടിയാലോചനകളില്ലാതെയാണ് ഇവർ ഗൾഫ് രാജ്യങ്ങളിലേക്കടക്കം ആക്രമണങ്ങൾ നടത്തുന്നത്.
മുൻപ് സിറിയയിൽ യുഎസ് അടക്കം പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് ഇറാനിലും നടപ്പാക്കാനൊരുങ്ങുന്നത്. കുർദിഷ് പോരാളികൾക്ക് ആയുധങ്ങൾ എത്തിക്കുന്നതിനായി അമേരിക്കൻ ചാര സംഘടനയായ സിഐഎ തന്ത്രങ്ങൾ മെനയുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനായി എർബിലിലെയും ബാഗ്ദാദിലെയും കുർദ് നേതാക്കൾ ഇതിനകംതന്നെ ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം നീക്കം എപ്പോൾ തുടങ്ങണം എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. അമേരിക്കയുടെ സൈനിക പിന്തുണ തേടിയിരിക്കുന്ന ഈ സായുധ സംഘങ്ങൾ, ഇറാനിൽ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാന് ഇത് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

















































