ബെംഗളൂരു: ബെംഗളൂരുവിലെ തെരുവുനായകൾക്ക് ഇനി കോഴിയിറച്ചി കൂട്ടി ചോറുണ്ണാം. ദിവസം ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നൽകാനാണ് തീരുമാനം. ഇതിനായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കോർപ്പറേഷൻ. നഗരത്തിലെ 5000 തെരുവുനായകൾക്ക് ഇത്തരത്തിൽ ഭക്ഷണം ലഭിക്കും. ഓരോ നായയുടെയും ഭക്ഷണത്തിൽ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ അടങ്ങിയിരിക്കണമെന്നാണ് നിർദേശം.
അതേസമയം 22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരുവർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചത്. നേരത്തേയും നഗരത്തിലെ തെരുവുനായകൾക്ക് ബിബിഎംപി ഭക്ഷണം എത്തിച്ചുനൽകിയിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് സസ്യേതരഭക്ഷണം പാകംചെയ്തുനൽകുന്നത്.
തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണംനൽകാൻ തീരുമാനിച്ചതെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മിഷണർ സുരാൽകർ വ്യാസ് പറഞ്ഞു. ആനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശങ്ങളും മൃഗസംരക്ഷണ മാർഗരേഖയും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നഗരത്തിന്റെ എട്ടുസോണുകളിൽ ഓരോ സോണിനും 36 ലക്ഷം രൂപവീതം അനുവദിക്കും. ഓരോ സോണിലും നൂറുവീതം കേന്ദ്രങ്ങളിൽ ഭക്ഷണവിതരണം നടക്കും. ഓരോകേന്ദ്രത്തിലും 500 നായകൾക്ക് ഭക്ഷണം നൽകുമെന്നും അദ്ദേഹം അറിയിച്ചു. നഗരവാസികൾ പദ്ധതിയോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. നല്ലകാര്യമെന്ന് മൃഗസ്‌നേഹികൾ പറയുമ്പോൾ അനാവശ്യ ചെലവാണ് നടത്തുന്നതെന്ന് മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.