കോട്ടയം: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ആർഎസ്എസിന്റെ പോഷക സംഘടനകളായ ബജ്‌റങ്ദളും വിഎച്ച്പിയുമാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. കന്യാസ്ത്രീകൾ കഴിഞ്ഞപ്പോൾ അവർ വൈദികരെ ആക്രമിച്ചെന്നും ഇപ്പോൾ പള്ളികളുടെ പുറത്തുള്ള ക്രിസ്മസ് ആഘോഷങ്ങൾ നശിപ്പിക്കുകയാണെന്നും ബാവ പറഞ്ഞു. ഇത്തരം ആക്രമണം നടത്തുന്നവർ പള്ളിക്കകത്ത് കയറാൻ അധികം താമസമില്ലെന്നും ബാവ പറഞ്ഞു.
ഏത് മതത്തിലും മതഭ്രാന്തൻമാർ ഉണ്ടാവാം, അവരെ നിയന്ത്രിക്കാൻ രാജ്യത്തെ ഭരണകർത്താക്കളാണ് അതിനു ഉത്തരവാദിത്തപ്പെട്ടവർ. അവർ അത് ചെയ്യാതിരിക്കുമ്പോൾ അവരുടെ പദ്ധതിയുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും മനസിലാക്കുമെന്നും ബാവാ കോട്ടയത്ത് പറഞ്ഞു. ആരാധനാലയങ്ങൾ നിർമിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഭരണഘടന നൽകുന്നതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

















































