കോഴിക്കോട്: ദേശീയ പണിമുടക്കിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സമരാനുകൂലികൾ. നെടുമങ്ങാട് GHSS ൽ അധ്യാപകരെ പൂട്ടിയിട്ടു. രാവിലെ സ്കൂളിൽ എത്തിയ എട്ട് അധ്യാപകരെയാണ് സമരാനുകൂലികൾ പൂട്ടിയിട്ടത്. സ്കൂളിലെ മെയിൻ ഗേറ്റ് പൂട്ടിയതിനാൽ. പുറകുവശത്തെ വാതിലിലൂടെയാണ് അധ്യാപകർ അകത്ത് കയറിയത്. ഇതോടെ സമരാനുകൂലികൾ പുറകുവശത്തെ ഗേറ്റും പൂട്ടുകയായിരുന്നു. പിന്നീട് വൈകിട്ട് നാല് മണിയോടെയാണ് അധ്യാപകർക്ക് പുറത്തിറങ്ങാനായത്. അതേസമയം അധ്യാപകർ ഓഫീസ് തുറക്കുകയോ ഹാജർ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.
കോഴിക്കോട് സ്കൂളിൽ കയറി അധ്യാപകരെയും വിദ്യാർഥികളെയും സിഐടിയു പ്രവർത്തകർ പുറത്താക്കി. കോഴിക്കോട് കോയറോഡ് ജി.എം. യുപിഎസ് സ്കൂളിലാണ് സംഭവം. ഇവിടെ രാവിലെ സ്കൂളിലെത്തിയ അധ്യാപകരേയും വിദ്യാർഥികളെയുമാണ് സംഘടിച്ചെത്തിയ സമരക്കാർ പുറത്താക്കിയത്. ശേഷം സ്കൂളിന്റെ രണ്ടു ഗേറ്റും പൂട്ടി കൊടികൾ നാട്ടി മുദ്രാവാക്യം വിളിച്ചു സമരക്കാർ പ്രതിഷേധം ആരംഭിച്ചു.
തുടർന്ന് സ്കൂളിൽ കയറാനാവാതെ അധ്യാപകർ റോഡിൽ നിലയുറപ്പിച്ചു. ഡയസ്നോൺ പ്രഖ്യാപിച്ചതിനാൽ ശമ്പളം മുടങ്ങുമെന്ന് കരുതിയാണ് ജോലിക്കെത്തിയതെന്നാണ് അധ്യാപകർ പറയുന്നു. വിദ്യാഭ്യാസ വകുപ്പിൽ വിവരം അറിയിച്ചതായും അവർ പറഞ്ഞു.















































