ശബരിമല വിഷയം: നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി

ശബരിമല യുവതീപ്രവേശന പ്രശ്നത്തില്‍ മുന്‍നിലപാട് മയപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ തെറ്റുപറ്റിയെന്ന് പറയാന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു. കോടതിവിധി യുവതീപ്രവേശനത്തിന് അനുകൂലമായാല്‍ പൊലീസ് സഹായത്തോടെ ശബരിമലയില്‍ യുവതികളെകൊണ്ടുപോകുമോയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ ചോദിച്ചു.

ശബരിമലയിലെ യുവതീപ്രവേശന പ്രശ്നത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് മയപ്പെടുത്തി. കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മുന്‍ നിലപാട് . സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇത് ആവര്‍ത്തിക്കുകയും ചെയ്തു.

സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നു. യച്ചൂരിയുടെ ശബരിമല പരാമര്‍ശത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചുമില്ല.

ശബരിമല വിഷയും ചിലരുടെ മനസില്‍മാത്രമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോടതി വിധിവരുന്നതുവരെ എന്‍.എസ്.എസ്. കാത്തിരിക്കണം.

ശബരിമല പ്രശ്നം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്ന് പറയാന്‍ മുഖ്യമന്ത്രിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വെല്ലുവിളിച്ചു അന്തസുണ്ടെങ്കില്‍ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നല്‍കണമെന്നും രമേശ്. ഇടതുസര്‍ക്കാര്‍ വിശ്വാസകളെ വഞ്ചിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും പറഞ്ഞു.

സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം. സുപ്രിംകോടതി വധ യുവതീപ്രവേശനത്തിന് അനുകൂലമായാല്‍ പൊലീസ് സഹായത്തോടെ വിധിനടപ്പാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

ശബരിമലയെ തകര്‍ക്കാനാണ് സി.പി.എം ശ്രമമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്തോറും ശബരിമല പ്രശ്നവും ചൂടുകൂട്ടുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular