കോവിഡ്: യുഎഇയിൽ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കവിഞ്ഞു ; 24 മണിക്കൂറിനിടെ മരിച്ചത്…

അബുദാബി: യുഎഇയിൽ കോവിഡ്19 ബാധിതരായ 12 പേർ കഴിഞ്ഞ 24 മണിക്കൂറിനകം മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 838 ആയി. രോഗികളുടെ എണ്ണവും ഇതാദ്യമായി മൂന്നു ലക്ഷം കവിഞ്ഞു. 3,647 പേർക്കാണ് പുതുതായി രോഗം ബാധിച്ചതെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2,770 പേർ രോഗമുക്തി നേടി. ആകെ രോഗികളുടെ എണ്ണം–3,00,661. രോഗമുക്തി നേടിയവർ ആകെ– 2,72,769. ചികിത്സയിൽ കഴിയുന്നവർ– 27,054.

യുഎഇയിൽ ഇതുവരെ 30 ലക്ഷം പേർക്ക് കോവി‍ഡ് വാക്സീൻ നൽകിയതായി അധികൃതർ അറിയിച്ചു. സിനോഫാം വാക്സീനാണ് നൽകിവരുന്നത്. മിക്കയിടത്തും ആളുകൾ കുടുംബസമേതം വന്ന് വാക്സീൻ സ്വീകരിക്കുന്നു. അവധി ദിവസങ്ങളിൽ മലയാളികളടക്കം വൻ ജനക്കൂട്ടം വാക്സീനേഷൻ കേന്ദ്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സൗജന്യമായാണ് വാക്സീൻ നൽകിവരുന്നത്.

അതേസമയം, ഇന്നലെ 1,80,930 പേർക്ക് കോവി‍ഡ് പരിശോധന നടത്തിയയതായി അധികൃതർ പറഞ്ഞു. രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ കോവിഡ് നിയമലംഘനം നടത്തുന്നുണ്ടോ എന്നുള്ള പരിശോധനകള്‍ ഉൗർജിതമാക്കുകയും ചെയ്തിട്ടുണ്ട്. പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു. മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് സംബന്ധമായ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും അറിയിച്ചു. നിയമലംഘകർക്ക് പിഴയും തടവുമാണ് ശിക്ഷ.

കൂടാതെ, ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തുകയും ചെയ്യും. സുരക്ഷാ മാനദ‌ണ്ഡങ്ങൾ പാലിക്കാത്തവരെ കണ്ടെത്താൻ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ വകുപ്പുകളാണ് പരിശോധന തുടരുന്നത്. ഇതിനകം മലയാളികളുടെ വ്യാപാര സ്ഥാപനങ്ങളിലടക്കം ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. വലിയൊരു വിഭാഗം കൃത്യമായി നിയമം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിരോധ നിരയിൽ അഹോരാത്രം പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളുടെ പ്രയത്നം പാഴാക്കരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. എല്ലാവരും സുരക്ഷാ മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിക്കണം. ഇല്ലെങ്കിലും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ പ്രയത്നത്തിന് ഫലമില്ലാതായിപ്പോകുമെന്ന് വ്യക്തമാക്കി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് കൺസ്യൂമർ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്സൈറ്റ് സന്ദർശിച്ചോ വിവരം അധികൃതരെ അറിയിക്കണം.

Similar Articles

Comments

Advertismentspot_img

Most Popular