അതിഥി തൊഴിലാളികള്‍ക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍..!!! ചെലവ് കേന്ദ്രം വഹിക്കണം; സ്‌ക്രീനിങ് സംസ്ഥാനങ്ങള്‍ നടത്തണം; റെയില്‍വേസ്റ്റേഷനില്‍ എത്തിക്കാന്‍ ബസുകള്‍; നിബന്ധനകള്‍ ഇങ്ങനെ…

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ആശയരൂപീകരണത്തിന്റെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ തുക കേന്ദ്രം റെയില്‍വേയ്ക്കു നല്‍കണമെന്നും പറയുന്നു. തൊഴിലാളികളുടെ സ്‌ക്രീനിങ് ചുമതലകള്‍ അതതു സംസ്ഥാനങ്ങള്‍ നിര്‍വഹിക്കണം. തൊഴിലാളികളെ സ്‌റ്റേഷനുകളിലെത്തിക്കാനും കൊണ്ടു പോകാനും സംസ്ഥാനങ്ങള്‍ പ്രത്യേക ബസുകള്‍ ഓടിക്കണം.

സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ട്രെയിനുകള്‍ നോണ്‍ സ്‌റ്റോപ്പായി ഓടിക്കണം. ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനു മുമ്പു തന്നെ ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാടുകളില്‍ എത്തിക്കണം. അല്ലെങ്കില്‍ ലോക്ഡൗണിനു ശേഷം സ്‌റ്റേഷനുകളില്‍ വന്‍ തിരക്കുണ്ടാകും. ഇന്ത്യന്‍ റെയില്‍വേ ട്രാഫിക് സര്‍വീസ് ഉദ്യോഗസ്ഥരായ ഹര്‍ഷ് ശ്രീവാസ്തവ, സൃഷ്ടി ഗുപ്ത എന്നിവരാണു റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് കൈമാറി.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രയ്ക്കു പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്. കേന്ദ്രം പച്ചക്കൊടി കാട്ടിയാല്‍ ട്രെയിനോടിക്കാന്‍ തടസ്സമില്ലെന്ന നിലപാടിലാണ് റെയില്‍വേ. തൊഴിലാളികള്‍ക്കു ആവശ്യത്തിനു കുപ്പി വെള്ളവും ഭക്ഷണ പൊതികളും ഉറപ്പാക്കിയാല്‍ ഹൗറയിലേക്കോ ഗുവാഹത്തിയിലേക്കോ നോണ്‍ സ്‌റ്റോപ്പായി ട്രെയിനോടിക്കാന്‍ കഴിയുമെന്നു അധികൃതര്‍ പറയുന്നു.

വെള്ളം നിറയ്ക്കാനും ക്രൂ ചെയ്ഞ്ചിനുമായി വേണ്ട ടെക്‌നിക്കല്‍ സ്‌റ്റോപ്പുകളില്‍ ട്രെയിനില്‍ മറ്റാരും കയറുന്നില്ലെന്നും ഉറപ്പാക്കാന്‍ റെയില്‍വേ പൊലീസിന്റെ സേവനവും എല്ലാ കോച്ചുകളിലുമുണ്ടാകണം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു എത്താന്‍ ട്രെയിനുകള്‍ തന്നെ മൂന്നു നാലും ദിവസം എടുക്കുമ്പോള്‍ തൊഴിലാളികളെ ബസുകളില്‍ കൊണ്ടു പോകണമെന്ന കേന്ദ്ര നിര്‍ദേശം തീര്‍ത്തും അപ്രായോഗികമാണെന്നു ആക്ഷേപം ഉയര്‍ന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular