നഗ്‌നനാരീപൂജയും ദുര്‍മന്ത്രവാദവും..! ഇതും നമുക്ക് ചുറ്റും നടക്കുന്നുണ്ട്..!!

സ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദവും നഗ്‌നനാരീപൂജയുമെന്നു സംശയം. കേസില്‍ മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാധ്യാപകനും സഹായി മിയാപദവ് സ്വദേശിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കര്‍ണാടക കഴിഞ്ഞ ദിവസം നിരോധിച്ച നഗ്‌നനാരീപൂജ കാസര്‍ഗോഡ് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്തമാണ്.

അധ്യാപകന്‍ വീട്ടിനകത്ത് സൂക്ഷിച്ച വീപ്പയിലെ വെള്ളത്തില്‍ അധ്യാപികയെ മുക്കിക്കൊന്നശേഷം കടലില്‍ത്തള്ളിയതാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന അധ്യാപകന് ഈയിനത്തില്‍ ധാരാളം പണം ലഭിച്ചിരുന്നു. അതിനാല്‍ത്തന്നെ അധ്യാപികയെ ഇയാള്‍ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇവര്‍ തമ്മിലുള്ള അടുപ്പത്തിനു കാരണം. എന്നാല്‍, സമീപകാലത്ത് അധ്യാപിക വല്ലാതെ ഭയപ്പെട്ടിരുന്നതായാണ് മകനും ബന്ധുക്കളും പറയുന്നത്. ഈ ഭയത്തിന് മന്ത്രവാദവുമായി ബന്ധമുണ്ടോ എന്ന സംശയം പോലീസിനുണ്ട്. എന്നാല്‍, അധ്യാപികയ്ക്ക് മറ്റൊരാളുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന മൊഴിയില്‍ പ്രതി ഉറച്ചു നില്‍ക്കുകയാണ്.

ജനുവരി പതിനാറിന് കാണാതായ അധ്യാപികയുടെ മൃതദേഹം പതിനെട്ടിന് പുലര്‍ച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണു കണ്ടെത്തിയത്. വെള്ളം ഉള്ളില്‍ച്ചെന്നാണു മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടിയിലായ അധ്യാപകനെ മഞ്ചേശ്വരം പോലീസ് പലതവണ ചോദ്യംചെയ്തു വിട്ടതാണ്.
നാട്ടുകാരുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പാണു കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ നിരന്തര ചോദ്യംചെയ്‌ലില്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചു.

കൊലപാതകം ആസൂത്രണം ചെയ്യാന്‍ ജനുവരി 13 മുതല്‍ ഇയാള്‍ സ്‌കൂളില്‍നിന്ന് അവധിയെടുത്തു. എന്നാല്‍, ഈ അവധിയും മന്ത്രവാദവുമായി ബന്ധപ്പെട്ടതാണോയെന്നും സംശയമുണ്ട്. പ്രതിയുടെ മൊഴിക്കൊപ്പം ദുര്‍മന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യതകളും പോലീസ് അന്വേഷിക്കുന്നുണ്ട്. അധ്യാപികയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാതിരുന്നത് നഗ്‌നനാരീപൂജ നടന്നതുകൊണ്ടാകാമെന്നു പോലീസ് സംശയിക്കുന്നു. മുടി മുറിച്ചുമാറ്റിയതും ആഭിചാര കര്‍മത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്. കൊലപാതകം നടത്തുന്നതിന് അധ്യാപകന്‍ സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തതും ദുര്‍മന്ത്രപൂജകളുടെ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു. വിവിധ സ്ഥലങ്ങളില്‍ പൂജകള്‍ക്കായി പോകുമ്പോള്‍ സഹായിയായി കൂടെ ചെല്ലാറുള്ള സുഹൃത്തും കൃത്യം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.

ബ്രാഹ്മണരുടെ ഗൂഢപൂജകളില്‍ ബലി നടത്തുന്നതിന് ആയുധമുപയോഗിക്കാതെ പകരം ശ്വാസംമുട്ടിച്ച് കൊല്ലുന്ന രീതിയാണ് അവലംബിക്കാറെന്നും പറയപ്പെടുന്നു. അധ്യാപകന്റെ വീടിനെപ്പറ്റിയും സമീപവാസികള്‍ സംശയം ഉന്നയിക്കുന്നുണ്ട്. നിഗൂഡത ഏറെയുള്ള വീടിനകത്ത് അഗ്‌നികുണ്ഡവും മന്ത്രവാദക്കളവുമുണ്ട്. പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറിയുണ്ട്. കൊലപാതകത്തിനു ശേഷം അധ്യാപികയുടെ മൃതദേഹം സൂക്ഷിച്ച കാറില്‍ പ്രതിയും കുടുംബവും സഞ്ചരിക്കുകയും പിന്നീട് കൂട്ടുപ്രതിയുമായി ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇത്തരം മാനസികാവസ്ഥ കൊടും കുറ്റവാളികള്‍ക്ക് പോലുമുണ്ടാകാത്തതാണെന്നു പോലീസ് പറയുന്നു.

ജനുവരി 16ന് അധ്യാപിക വിവിധ ആവശ്യങ്ങളുടെ പേരില്‍ ഉച്ചയ്ക്കു ശേഷം സ്‌കൂളില്‍നിന്ന് അവധിയെടുത്തിരുന്നു. വഴിയില്‍ കാത്തുനില്‍ക്കാമെന്ന് നേരത്തേ തന്നെ അധ്യാപികയെ ഫോണില്‍ വിളിച്ചറിയിച്ചിരുന്നു. അധ്യാപിക സ്‌കൂട്ടറില്‍ പോകുമ്പോള്‍ അല്‍പ്പം പിന്നിലായി പ്രതിയുടെ കാറും പോകുന്നതിന്റെ സിസി ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. സുഹൃത്തും കാറില്‍ ഒപ്പമുണ്ടായിരുന്നു. ദുര്‍ഗിപ്പള്ള എന്ന സ്ഥലത്തെത്തിയപ്പോള്‍ അധ്യാപിക സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തുകയും കാറില്‍ കയറി പ്രതിയുടെ വീട്ടിലേക്കു പോവുകയുമായിരുന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അധ്യാപകനായിരിക്കുമെന്ന് അമ്മ പറഞ്ഞിരുന്നതായി അധ്യാപികയുടെ മകന്‍ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടുകൂടി തന്ത്രപരമായി നടത്തിയ ചോദ്യംചെയ്യലിനൊടുവിലാണ് പ്രതികളെ ജില്ലാ ക്രൈംബ്രാഞ്ച് കുടുക്കിയത്. കര്‍ണാടകത്തില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിനു നിരക്കാത്ത ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം കഴിഞ്ഞ ദിവസമാണ് ബി.ജെ.പി. സര്‍ക്കാര്‍ പാസാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular