അവസാന ഓവറില്‍ 28 റണ്‍സടിച്ച് ധോണിയുടെ മിന്നുന്ന ബാറ്റിങ്; രാജസ്ഥാന്‍ റോയല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 175 റണ്‍സെടുത്തു. എം എസ് ധോണിയുടെ അര്‍ദ്ധ സെഞ്ചുറിയാണ്(75) തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ചെന്നൈയെ മികച്ച സ്‌കോറിലെത്തിച്ചത്. രാജസ്ഥാനായി ആര്‍ച്ചര്‍ രണ്ടും കുല്‍ക്കര്‍ണിയും സ്റ്റോക്സും ഉനദ്കട്ടും ഓരോ വിക്കറ്റും വീഴ്ത്തി.

ജയ്‌ദേവ് ഉനദ്കട് എറിഞ്ഞ അവസാന ഓവറില്‍ നാലു സിക്‌സ് സഹിതം 28 റണ്‍സടിച്ചാണ് ധോണി ചെന്നൈയെ 175ല്‍ എത്തിച്ചത്. 27 റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈയ്ക്ക്, നാലാം വിക്കറ്റില്‍ ധോണിറെയ്‌ന സഖ്യം കൂട്ടിച്ചേര്‍ത്ത അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. റെയ്‌ന 32 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 36 റണ്‍സെടുത്തു പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സിന് മോശം തുടക്കമാണ് ലഭിച്ചത്. ഒരു റണ്ണെടുത്ത റായുഡുവിനെ തുടക്കത്തിലെ ആര്‍ച്ചര്‍ മടക്കി. വാട്സണ്‍(13), കേദാര്‍(8) എന്നിവരും പുറത്തായപ്പോള്‍ ചെന്നൈയുടെ അക്കൗണ്ടില്‍ 27 റണ്‍സ് മാത്രം. സ്റ്റോക്സിനും കുല്‍ക്കര്‍ണിക്കുമായിരുന്നു വിക്കറ്റ്. നാലാം വിക്കറ്റില്‍ റെയ്നയും ധോണിയും ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ 14-ാം ഓവറില്‍ ഉഗ്രനൊരു പന്തില്‍ റെയ്നയെ(36) ഉനദ്കട്ട് മടക്കി.

ക്രീസിലൊന്നിച്ച ധോണിയുടെ ബ്രാവോയും ചെന്നൈയ്ക്ക് രക്ഷകരായി. പതുക്കെ തുടങ്ങിയ ധോണി 39 പന്തില്‍ അമ്പത് കടന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ അര്‍ച്ചര്‍ എറിഞ്ഞ 19-ാം ഓവറില്‍ ബ്രാവേ(16 പന്തില്‍ 27) പുറത്ത്. അവസാന ഓവറില്‍ ഉനദ്കട്ടിനെ പ്രഹരിച്ച ധോണിയും(46 പന്തില്‍ 75) ജഡേജയും(മൂന്ന് പന്തില്‍ 8) പുറത്താകാതെ നിന്നു.

Similar Articles

Comments

Advertismentspot_img

Most Popular