കോഹ്ലിക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി

ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടമായി. തകര്‍ത്തടിച്ച് മുന്നേറുകയായിരുന്ന ഓപ്പണര്‍ ലോകേഷ് രാഹുല്‍, തീരെ പതുക്കെ ബാറ്റു ചെയ്തു വന്ന ശിഖര്‍ ധവാന്‍, കാര്യമായി ബാറ്റുപോലും ചെയ്യാതെ ഋഷഭ് പന്ത് എന്നിവരാണ് പുറത്തായത്. 26 പന്തില്‍ 47 റണ്‍സെടുത്ത രാഹുലിനെ നേഥന്‍ കോള്‍ട്ടര്‍നീലാണ് പുറത്താക്കിയത്. 24 പന്തില്‍ 14 റണ്‍സെടുത്ത ധവാനെ ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് പുറത്താക്കി. ഡാര്‍സി ഷോര്‍ട്ടിന്റെ പന്തില്‍ ജൈ റിച്ചാര്‍ഡ്‌സന്റെ തകര്‍പ്പന്‍ ക്യാച്ചിലായിരുന്നു പന്തിന്റെ മടക്കം. ഇപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി 29 ബോളില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കി.

17 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (50), മഹേന്ദ്രസിങ് ധോണി (22) എന്നിവരാണ് ക്രീസില്‍.

നേരത്തെ, തുടര്‍ച്ചയായ രണ്ടാം ട്വന്റി20യിലും ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആദ്യ ഏകദിനത്തിലേതിനു സമാനമായി ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സ്വപ്നസമാനമായ പ്രകടനമായിരുന്നു രാഹുലിന്റേത്. ഓസീസ് ബോളര്‍മാര്‍ തെല്ലും കൂസാതെ തകര്‍ത്തടിച്ചു തുടങ്ങിയ രാഹുല്‍, ഫോമില്ലായ്മ കൊണ്ടും അനാവശ്യ വിവാദങ്ങള്‍കൊണ്ടും ആരാധകരില്‍ സൃഷ്ടിച്ച ആശങ്ക അകറ്റി. ഒടുവില്‍ അര്‍ഹിച്ച അര്‍ധസെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ നേഥന്‍ കോള്‍ട്ടര്‍നീലാണ് രാഹുലിനെ മടക്കിയത്. 26 പന്തില്‍ മൂന്നു ബൗണ്ടറിയും നാലു സിക്‌സും സഹിതമാണ് രാഹുല്‍ 47 റണ്‍സെടുത്തത്.

പതിവിനു വിപരീതമായി ‘ഇഴഞ്ഞുനീങ്ങിയ’ ധവാന്റേതായിരുന്നു അടുത്ത ഊഴം. സ്‌കോര്‍ 70ല്‍ നില്‍ക്കെ ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫിന്റെ പന്തില്‍ മാര്‍ക്കസ് സ്റ്റോയ്‌നിസിന്റെ ഉജ്വല ക്യാച്ചിലാണ് ധവാന്‍ പുറത്തായത്. സമ്പാദ്യം 24 പന്തില്‍ ഒരേയൊരു ബൗണ്ടറി സഹിതം 14 റണ്‍സ്.

ഏറെ പ്രതീക്ഷയോടെ ക്രീസിലെത്തിയ യുവതാരം ഋഷഭ് പന്ത് നിരാശപ്പെടുത്തുന്ന കാഴ്ചയായിരുന്നു അടുത്തത്. ആറു പന്തുകള്‍ നേരിട്ട് ഒരു റണ്‍ മാത്രമെടുത്ത പന്തിനെ ഡാര്‍സി ഷോര്‍ട്ട് പുറത്താക്കി. ധവാനെ പുറത്താക്കാന്‍ സ്റ്റോയ്‌നിസ് നേടിയ ക്യാച്ചിനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ക്യാച്ചുമായി റിച്ചാര്‍ഡ്‌സനാണ് പന്തിനെ പുറത്താക്കിയത്.

കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച അതേ ടീമുമായാണ് രണ്ടാമങ്കത്തിലും ഓസീസിന്റെ പടപ്പുറപ്പാട്. അതേസമയം, ഇന്ത്യന്‍ നിരയില്‍ മൂന്നു മാറ്റങ്ങളുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിച്ചപ്പോള്‍, വിശ്രമത്തിനുശേഷം ശിഖര്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തി. സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയ്ക്കു പകരം വിജയ് ശങ്കറും കഴിഞ്ഞ മല്‍സരത്തില്‍ കനത്ത പ്രഹരമേറ്റു വാങ്ങിയ ഉമേഷ് യാദവിനു പകരം സിദ്ധാര്‍ഥ് കൗളും ടീമില്‍ ഇടം പിടിച്ചു. ബാറ്റിങ് നിര പരാജയപ്പെട്ട ആദ്യ ട്വന്റി20യില്‍ മൂന്നു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഇന്നു ജയിച്ചാല്‍ പരമ്പര സമനിലയിലാക്കാം. ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരയ്ക്കിറങ്ങാം. തോല്‍വിയാണു ഫലമെങ്കില്‍, നീണ്ട 11 വര്‍ഷങ്ങള്‍ക്കുശേഷം ഓസീസിനെതിരെ ആദ്യമായി ട്വന്റി20 പരമ്പര നഷ്ടമാകും.

Similar Articles

Comments

Advertismentspot_img

Most Popular