ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ടെന്ന് കോഹ് ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ടെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം വേണമെന്ന അവശ്യവുമായി വിരാട് കോഹ്‌ലി. ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ കളിക്കേണ്ട എന്ന നിര്‍ദ്ദേശമാണ് വിരാട് കോഹ്‌ലി മുമ്പോട്ട് വെച്ചിരിക്കുന്നത്. ബിസിസിഐ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ച ഉടനെ തന്നെയാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ പേസര്‍മാര്‍ ഐപിഎല്ലില്‍ വിശ്രമം അനുവദിക്കാന്‍ കോഹ്‌ലി നിര്‍ദ്ദേശിക്കുന്നത്. ഫ്രഷ് ആയിട്ടും പൂര്‍ണ കായികക്ഷമതയോടും ലോകകപ്പില്‍ താരങ്ങള്‍ക്കിറങ്ങാനാകുമെന്നാണ് കോഹ്‌ലിയുടെ പക്ഷം. സുപ്രീകോടതി നിയോഗിച്ച ഭരണസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് കോഹ്‌ലി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
2019 മെയ് 30 മുതലാണ് ഇംഗ്ലണ്ടില്‍ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വേദിയും മത്സരക്രമവും സംബന്ധിച്ച് തീരുമാനങ്ങള്‍ ഒന്നും ആയിട്ടില്ലെങ്കിലും എപ്രില്‍ മാസമാകും കുട്ടിക്രിക്കറ്റ് പൂരം ആരങ്ങേറുക.
എന്നാല്‍ പുതിയ നിര്‍ദ്ദേശം ബിസിസിഐയും ഐപിഎല്‍ ഫ്രാഞ്ചൈസികളും തമ്മിലുള്ള ബന്ധം വഷളാക്കാനാണ് സാധ്യത. വലിയ തുകയ്ക്കാണ് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍മാരെ ടീമുകള്‍ സ്വന്തമാക്കിയിരിക്കുന്നത്.
കോഹ്‌ലിയുടെ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐ അംഗീകരിക്കുകയാണെങ്കില്‍ വലിയ തിരിച്ചടി നേരിടുക മുംബൈ ഇന്ത്യന്‍സിനാകും. ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും കളിക്കുന്നത് മുംബൈ നിരയിലാണ്.കോഹ്‌ലിയുടെ നിര്‍ദ്ദേശം ബിസിസിഐ ഭരണസമിതി ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായി ചര്‍ച്ച ചെയ്തു എന്നാണ് ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ ഇക്കാര്യം ഫ്രാഞ്ചൈസികളുമായി സംസാരിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. നവംബര്‍ 15ന് താരങ്ങളുടെ കൂടുമാറ്റം നടക്കാനിരിക്കെ അതിന് മുമ്പ്് അന്തിമ തീരുമാനത്തില്‍ എത്തേണ്ടതുണ്ട്.എന്നാല്‍ ബാറ്റ്‌സമാന്മാരുടെ കാര്യത്തില്‍ കോഹ്‌ലി ഈ അവശ്യം ഉന്നയിച്ചട്ടില്ല എന്നാണ് മനസിലാക്കുന്നത്. ഇന്ത്യന്‍ നിരയിലെ പ്രമുഖ താരങ്ങളെല്ലാം ഐപിഎല്‍ ടീമുകളുടെ നായകന്മാരുമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് ബാംഗ്ലൂരിനെ നയിക്കുന്നത്. രോഹിത് മുംബൈയുടെയും രഹാനെ രാജസ്ഥാന്റെയും നായകനാണ്.അതേസമയം ഇംഗ്ലണ്ട് , ഓസ്‌ട്രേലിയന്‍ താരങ്ങള്‍ എപ്രില്‍ 30 വരെ മാത്രമെ ഐപിഎല്ലില്‍ കളിക്കു. ലോകകപ്പ് ഒരുക്കങ്ങള്‍ക്കായി താരങ്ങളോട് മടങ്ങി ചെല്ലണമെന്നാണ് അതാത് ക്രിക്കറ്റ് ബോര്‍ഡുകളുടെ നിര്‍ദ്ദേശം.

Similar Articles

Comments

Advertismentspot_img

Most Popular