അവാര്‍ഡ് ജേതാക്കളെ കൊതിപ്പിച്ചതിനുശേഷം നിരാശരാക്കി; അവാര്‍ഡ് നിരസിച്ചവരുടേത് സ്വാഭാവിക പ്രതികരണം മാത്രമെന്ന് ഇന്ദ്രന്‍സ്‌

കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിവേചനപരമായി നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പുരസ്‌കാര ദാനവേദിയില്‍ നടന്നത് സ്വാഭാവിക പ്രതികരണം മാത്രമെന്ന് സംസ്ഥാന പുരസ്‌കാര ജേതാവ് ഇന്ദ്രന്‍സ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ കൊതിപ്പിച്ചതിനു ശേഷം നിരാശരാക്കിയതായും അദ്ദേഹം പറഞ്ഞു.

ദേശീയ പുരസ്‌ക്കാരം സ്വീകരിക്കാന്‍ എത്തിയ ജേതാക്കളോട് രാഷ്ട്രപതി അവാര്‍ഡ് കൊടുക്കുമെന്നു പറഞ്ഞതിനു ശേഷം നല്‍കില്ലെന്നു മണിക്കൂറുകള്‍ക്ക് മുമ്പ് അറിയിച്ചതാണ് പുരസ്‌കാര ജേതാക്കള്‍ക്കു വിഷമുണ്ടാക്കിയത്. ആ വിഷമത്തിന്റെ സ്വാഭാവിക പ്രതികരണമെന്ന നിലയിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇന്ദ്രന്‍സ് പറഞ്ഞു. പുരസ്‌കാരം സമ്മാനിക്കുന്നതില്‍ രാഷ്ട്രപതിക്കു പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ ഉപരാഷ്ട്രപതിയായിരുന്നു നല്‍കേണ്ടിയിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കള്‍ക്കെല്ലാം പുരസ്‌കാര വിതരണം രാഷ്ട്രപതി നിര്‍വഹിച്ചു പോന്നിരുന്ന കീഴ്വഴക്കം മാറ്റി, പതിനൊന്ന് പേര്‍ക്ക് രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയും പുരസ്‌കാരം നല്‍കുന്ന തീരുമാനം അവസാന നിമിഷം കൈക്കൊണ്ട നടപടിയില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാര വിതരണ ചടങ്ങ് 55 ഓളം പേര്‍ ബഹിഷ്‌കരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular