ആറ് മാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ്..! 2019ല്‍ ഭരണം പിടിക്കും; യുദ്ധത്തിനൊരുങ്ങാന്‍ രാഹുല്‍ ഗാന്ധി

മനാമ: ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തൊഴിലില്ലായ്മ മൂലം യുവാക്കളിലുണ്ടായ അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. ജി ഒ പി ഐ ഒ( ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) ബഹറിനില്‍ തിങ്കളാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതാദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം വിദേശത്തുവച്ച് രാഹുല്‍ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ആറുമാസത്തിനുള്ളില്‍ തിളക്കമുള്ള പുതിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മാനിക്കുമെന്നും അദ്ദേഹം വിദേശ ഇന്ത്യക്കാര്‍ക്ക് ഉറപ്പു നല്‍കി. സംഘടനയ്ക്കുള്ളില്‍ മാറ്റങ്ങളുണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് രാഹുല്‍ ഇതിലൂടെ നല്‍കിയത്.

2019 ല്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച രാഹുല്‍, കോണ്‍ഗ്രസ് അതിന് പ്രാപ്തമാണമെന്നും പറഞ്ഞു. തങ്ങളുടെ കോട്ടയായിരുന്ന ഗുജറാത്തില്‍ ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുക എന്നതാണ് രാജ്യപുരോഗതിക്കു വേണ്ടി താന്‍ മുന്‍ഗണന നല്‍കുന്ന കാര്യങ്ങളെന്നും രാഹുല്‍ പറഞ്ഞു.

ഇന്ത്യ ഇന്ന് സ്വതന്ത്രമാണ്. എന്നാല്‍ ഒരിക്കല്‍ കൂടി ഭീഷണിയുടെ പിടിയിലാണ്. വ്യക്തമായ രണ്ട് ഭീഷണികളാണ് ഇന്ന് നമ്മുടെ രാജ്യം നേരിടുന്നത്. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. എല്ലാ മതത്തിലുമുള്ളവരെ ഒരുമിച്ചു നിര്‍ത്തുന്നതിനു പകരം തൊഴിലില്ലായ്മ മൂലമുള്ള അമര്‍ഷത്തെ സമൂഹങ്ങള്‍ തമ്മിലുള്ള വിദ്വേഷമാക്കി മാറ്റാനുള്ള തിരക്കിലാണ് നമ്മുടെ സര്‍ക്കാരെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular