ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷമി

എകെജി ബാലപീഡകനെന്നാരോപിച്ച വിടി ബല്‍റാമിന് എതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണെന്ന് ഭാഗ്യലക്ഷ്മി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് കേരളം ആരാധനയോടെ നോക്കിക്കാണുന്ന വ്യക്തിയായ എകെജി വിമര്‍ശനത്തിന് അതീതനല്ല. ഈ നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് എന്നതും നേര് തന്നെ. പക്ഷേ വിമര്‍ശനത്തിന്റെയോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയോ കള്ളികളില്‍ ചേര്‍ക്കാവുന്ന ആരോപണമല്ല ജനപ്രതിനിധി കൂടിയായ വിടി ബല്‍റാം എകെജിക്ക് എതിരെ നടത്തിയത്.

അത് ഏറ്റവും നിന്ദ്യമായ കുറ്റകൃത്യം കൂടിയായ ബാലപീഡനമാണ്. തന്നെക്കാള്‍ പ്രായം കുറഞ്ഞ സുശീലയെ പ്രണയിച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും പേരിലാണ് വിടി ബല്‍റാം എകെജിയെ ബാലപീഡനമെന്ന ക്രിമിനല്‍ കുറ്റക്കാരനാക്കി സ്ഥാപിക്കുന്നത്. ഇതുവരെയും പരാമര്‍ശം പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറാവാത്ത വിടി ബല്‍റാമിന് എതിരെ വിവിധ കോണുകളില്‍ നിന്നും രൂക്ഷമായ പ്രതികരണം ഉയരുകയാണ്.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോള്‍ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടില്‍ നമ്മുടെ സംസ്‌കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബല്‍റാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്..അത് അദ്ദേഹത്തിന്റെ സംസ്‌കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു. പാവം..

ഒളിവ് ജീവിതമെന്നാല്‍ പെണ്ണ് കേസില്‍ ഒളിവില്‍ പോയവരെപ്പറ്റി ചിന്ത വരുന്നത് ബല്‍റാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ്.
വിപഌമെന്ന വാക്കിന്റെ അര്‍ത്ഥം പോലും മനസ്സിലാവാത്ത ബല്‍റാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകള്‍ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബല്‍റാം..ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപഌം.

Similar Articles

Comments

Advertismentspot_img

Most Popular