ആലപ്പുഴ: ഒരു രാഷ്ട്രീയപാർട്ടിയും സ്ഥാനാർഥികളും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ആലപ്പുഴ കലക്ടർ അറിയിച്ചു.
അതുപോലെ പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. ഇത് ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾപ്രകാരം നിരോധിക്കപ്പെട്ടതാണ്. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ -ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പു യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കരുത്. തിരഞ്ഞെടുപ്പു കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയപാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം തുടങ്ങിയവയിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ലെന്നും കലക്ടർ നിർദേശിച്ചു.

















































