പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയെടുത്ത് സ്‌കൂൾ മാനേജ്‌മെന്റ. ആരോപണവിധേയയായ ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസിയെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ വ്യക്തത വരുന്നതുവരെ മാറ്റി നിർത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. തുടർ നടപടികൾ സർക്കാർ വകുപ്പുതല നിർദ്ദേശങ്ങൾക്ക് വിധേയമായി സ്വീകരിക്കുന്നതാണെന്ന് മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ പത്ത് ദിവസത്തേക്കാണ് സസ്‌പെൻഷൻ.
അതേസമയം വിദ്യാർഥിയുടെ മരണത്തിൽ ക്ലാസ് ടീച്ചർക്കും പ്രധാനാധ്യാപികയ്ക്കും വിദ്യാർഥിയുടെ വീട്ടുകാർക്കുമെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ആശ ടീച്ചർ ക്ലാസ് മുറിയിൽവെച്ച് സൈബർ സെല്ലിലേക്ക് വിളിച്ചിരുന്നുവെന്നും ഒരു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നൽകേണ്ടിവരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്നുമാണ് സഹപാഠി പറയുന്നത്. അതിനുശേഷം അർജുൻ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും ഇനി നമ്മൾ കാണില്ലെന്നു പറഞ്ഞാണു അർജുൻ പോയതെന്നു സഹപാഠി പറഞ്ഞു.
ഇതിനിടെ അധ്യാപികയുടെ മാനസിക പീഡനത്തെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ അർജുൻ പറഞ്ഞതു അവന്റെ വീട്ടുകാർ കേട്ടില്ലെന്നും തല്ലിയെന്നും സഹപാഠികളും പറയുന്നു. അവന് സ്കൂളിൽ നിന്നും വീട്ടിൽ നിന്നും തല്ലു കിട്ടി. പ്രധാനാധ്യാപികയുടെ റൂമിലേക്ക് അവനെ വിളിച്ചുകൊണ്ടുപോയിയെന്നും സഹപാഠികൾ പറയുന്നു. അതേസമയം, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവൻ തല്ലിയതുകൊണ്ടാണ് അർജുൻ മരിച്ചതെന്ന് പറയണമെന്നും ആശ ടീച്ചർ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് പറഞ്ഞതായി മറ്റൊരു വിദ്യാർത്ഥിയും വെളിപ്പെടുത്തി.
വെള്ളിയാഴ്ച വൈകിട്ടാണ് അർജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അർജുൻ ഉൾപ്പെടെയുള്ള നാല് വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് മുഴുവൻ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക സമാന വിഷയത്തിൽ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അർജുന്റെ കുടുംബവും ആരോപിച്ചിരുന്നു. ‘അർജുന് നീതി കിട്ടണം. ക്രൂരമായാണ് അർജുനെ കൊന്നത്. അർജുൻ മരിച്ചതല്ല, കൊന്നതാണ്’, വിദ്യാർത്ഥികൾ ആരോപിച്ചു. അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യിൽ ഉണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.