ബമാകോ: ആഭ്യന്തര സംഘർഷം രൂക്ഷമായ മാലിയിൽ തൊഴിലാളികളായ 5 ഇന്ത്യൻ പൗരൻമാരെ തോക്ക്ധാരികൾ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇതോടെ മറ്റു തൊഴിലാളികളെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി.
അൽഖായിദ– ഐഎസ്ഐഎസ് ബന്ധമുള്ള സംഘടനകളാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. എന്നാൽ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
അതേസമയം ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക നേതൃത്വമാണ് ഭരണം നിയന്ത്രിക്കുന്നത്. ആഭ്യന്തര സംഘർഷത്തിനു കാരണം അൽഖായിദയും ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരവാദി സംഘടനകളുമാണെന്നു സൈന്യം ആരോപിക്കുന്നു. വിദേശികളെ തട്ടിക്കൊണ്ടു പോകുന്നതും അവരെ വച്ച് വിലപേശുന്നതും രാജ്യത്ത് പതിവാണ്. സെപ്റ്റംബറിൽ രണ്ട് യുഎഇ പൗരൻമാരെയും ഒരു ഇറാൻ പൗരനെയും ഭീകരവാദി സംഘടനകൾ തട്ടിക്കൊണ്ടുപോയിരുന്നു. വൻ തുക നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചത്.



















































