കുഞ്ഞുങ്ങളെ ഹമാസ് കൊന്ന് കത്തിച്ചുവെന്ന് ബെന്യാമിൻ നെതന്യാഹു; ചിത്രങ്ങൾ പുറത്തുവിട്ടു; നിഷേധിച്ച് ഹമാസ്

ഹമാസ് പിഞ്ചുകുഞ്ഞുങ്ങളോടു കാട്ടിയ കൊടുംക്രൂരതയുടെ ഭീകര ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. മിന്നലാക്രമണം നടത്തിയ ഹമാസ്‌ കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ നെതന്യാഹു കാണിച്ച ചിത്രങ്ങളിൽ ചിലത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. രക്തത്തിൽ കുതിർന്നതും കത്തിക്കരിഞ്ഞ് കരിക്കട്ടയായി മാറിയതുമായ മൃതദേഹങ്ങളുടെ ചിത്രമാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്.

ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ, ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയെന്നും അതിന്റെ ചിത്രങ്ങൾ കണ്ടുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു. ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിനുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ചാണ്, ഹമാസ് ഇസ്രയേലി കുട്ടികളോടു കാട്ടിയ ക്രൂരത ബൈഡൻ വിവരിച്ചത്. ഇസ്രയേലിനും ജൂത സമൂഹത്തിനുമുള്ള പിന്തുണയുടെ ഭാഗമായി ജൂത നേതാക്കളുമായി ബൈഡൻ വൈറ്റ്ഹൗസിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ചിത്രങ്ങൾ പുറത്തുവിട്ടത്.

ഇസ്രയേൽ–ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ പിന്തുണ പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്ലിങ്കനും ബെന്യാമിൻ നെതന്യാഹുവും സംയുക്ത പ്രസ്താവന നടത്തി. അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ലെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ യുഎസിന്റെ ഉന്നത നയതന്ത്ര‌ ഉദ്യോഗസ്ഥർ സഹായിക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു.

ഐഎസ് ചെയ്യുന്നതുപോലെ ക്രൂരമായി സ്ത്രീകളെയും കുട്ടികളെയും വയോധികരെയും തലയറുത്ത് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സസ് (ഐഡിഎഫ്) സിഎൻഎന്നിനു നൽകിയ വാർത്താക്കുറിപ്പിൽ പറഞ്ഞു. എന്നാൽ ഹമാസ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. വ്യാജവും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളാണിതെന്നാണ് ഹമാസ് അറിയിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular