മെസ്സി പെനല്‍റ്റി പാഴാക്കിയ മത്സരത്തില്‍ ഇരട്ട ഗോളുകള്‍ക്കു തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് അര്‍ജന്റീന

ദോഹ: സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റി പാഴാക്കിയ മത്സരത്തില്‍ പോളണ്ടിനെ ഇരട്ട ഗോളുകള്‍ക്കു തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് അര്‍ജന്റീന. അലെക്‌സിസ് മാക് അലിസ്റ്റര്‍ (47–ാം മിനിറ്റ്), ജുലിയന്‍ അല്‍വാരെസ് (67′)എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. തുടക്കം മുതല്‍ സമനിലയ്ക്കായി കളിച്ച പോളണ്ട് ആദ്യ പകുതിയില്‍ അര്‍ജന്റീനയെ തടഞ്ഞു നിര്‍ത്തിയെങ്കിലും രണ്ടാം പകുതിയില്‍ അര്‍ജന്റീന ഗംഭീര തിരിച്ചുവരവു നടത്തി.

പ്രീക്വാര്‍ട്ടര്‍ പ്രവേശത്തിനിടെയും ആദ്യ പകുതിയില്‍ മെസ്സി പെനല്‍റ്റി പാഴാക്കിയത് അര്‍ജന്റീന ആരാധകര്‍ക്കു നിരാശയായി. രണ്ടാം ജയത്തോടെ ആറുപോയിന്റുമായി അര്‍ജന്റീന സി ഗ്രൂപ്പ് ചാംപ്യന്‍മാരായി. അര്‍ജന്റീനയോടു തോറ്റെങ്കിലും ഒരു ജയവും ഒരു സമനിലയുമുള്ള പോളണ്ട് സി ഗ്രൂപ്പിലെ രണ്ടാമന്‍മാരായി പ്രീക്വാര്‍ട്ടറിലെത്തി. പോളണ്ടിന് നാലു പോയിന്റുകളാണുള്ളത്.

അര്‍ജന്റീനയുടെ കോര്‍ണറോടെയാണു കളി തുടങ്ങിയത്. രണ്ടാം മിനിറ്റിലെ മെസ്സിയുടെ നീക്കം പോളണ്ട് പ്രതിരോധനിര പരാജയപ്പെടുത്തി. ആറാം മിനിറ്റില്‍ മെസ്സിയുടെ കരുത്തു കുറഞ്ഞൊരു ഷോട്ട് പോളണ്ട് ഗോളി വോസിയച് ഷെസ്‌നി പോസ്റ്റിനു പുറത്തേക്കു തട്ടിയിട്ടു. പത്താം മിനിറ്റിലെ മെസ്സിയുടെ ഗോള്‍ ശ്രമവും പോളിഷ് ഗോളി പ്രതിരോധിച്ചു. മിന്നലാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതിലുപരി അര്‍ജന്റീനയെ ഗോളടിപ്പിക്കാതിരിക്കുക ലക്ഷ്യമിട്ടായിരുന്നു ആദ്യ പകുതിയില്‍ പോളണ്ടിന്റെ കളി.
https://youtube.com/shorts/u_qTVWB99Ew

36–ാം മിനിറ്റില്‍ പോളണ്ട് ബോക്‌സിനുള്ളില്‍ ഗോളി മെസ്സിയെ ഫൗള്‍ ചെയ്തതില്‍ വാര്‍ പരിശോധനകള്‍ക്കു ശേഷം റഫറി അര്‍ജന്റീനയ്ക്കു പെനല്‍റ്റി അനുവദിച്ചു. എന്നാല്‍ മെസ്സിയുടെ കിക്ക് പോളണ്ട് ഗോളി തട്ടിയകറ്റി. പോളണ്ട് ഗോള്‍ കീപ്പര്‍ വോസിയച് ഷെസ്‌നിയും അര്‍ജന്റീന താരങ്ങളും തമ്മിലുള്ള പോരാട്ടമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. അര്‍ജന്റീനയുടെ നിരവധി അവസരങ്ങളാണ് ഷെസ്‌നി പ്രതിരോധിച്ചത്. അര്‍ജന്റീനയുടെ 12 ഷോട്ടുകളില്‍ ആദ്യ പകുതിയില്‍ ഏഴെണ്ണം ഓണ്‍ ടാര്‍ഗെറ്റായിരുന്നു

ആദ്യ പകുതിയിലെ പോളണ്ട് ഗോളിയുടെ പ്രതിരോധക്കോട്ടയ്ക്കു രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മറുപടി നല്‍കി. മൊളീനയുടെ ക്രോസില് മാക് അലിസ്റ്റര്‍ ബോക്‌സിന്റെ മധ്യ ഭാഗത്തുനിന്ന് പോളണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക്കു പന്തെത്തിക്കുകയായിരുന്നു. 51–ാം മിനിറ്റില്‍ പോളണ്ട് താരം മിച്ചല്‍ സ്‌കോറസിന്റെ ഗോള്‍ ശ്രമം ലക്ഷ്യം കണ്ടില്ല.

60–ാം മിനിറ്റില്‍ അക്യുനയെയും ഏഞ്ചല്‍ ഡി മരിയയെയും പിന്‍വലിച്ച് അര്‍ജന്റീന ലിയാന്‍ഡ്രോ പരാഡെസിനെയും നിക്കോളാസ് തഗ്ലിയാഫികോയെയും ഗ്രൗണ്ടിലിറക്കി. 67–ാം മിനിറ്റില്‍ അര്‍ജന്റീന ഗോള്‍ നേട്ടം രണ്ടാക്കി. എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഗോള്‍ നേടിയത് ജുലിയന്‍ അല്‍വാരെസ്. രണ്ടാം ഗോള്‍ വീണതോടെ പോളണ്ടിനു മറുപടിയില്ലാതായി. സമനിലയായാല്‍ പോലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാമായിരുന്ന മത്സരത്തില്‍ പോളിഷ് ആക്രമണങ്ങള്‍ നന്നേ കുറവായിരുന്നു. രണ്ടാം ഗോള്‍ നേടിയിട്ടും അര്‍ജന്റീന ആക്രമണങ്ങള്‍ക്കു കുറവുണ്ടായില്ല. 85–ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ലൊതാരോ മാര്‍ട്ടിനസിന്റെ ഷോട്ട് പോളണ്ട് ഗോളി മാത്രം മുന്നില്‍നില്‍ക്കെ പുറത്തേക്കുപോയി. രണ്ടാം പകുതിയില്‍ അധികസമയം ആറുമിനിറ്റ് പൂര്‍ത്തിയായപ്പോള്‍ ജയം അര്‍ജന്റീനയ്ക്കു സ്വന്തം.

Similar Articles

Comments

Advertismentspot_img

Most Popular