ഭാര്യയെ വിളിച്ചുണര്‍ത്തി ട്രെയിനുമുന്നില്‍ തള്ളിയിട്ടുകൊന്നു; കുട്ടികളുമായി ഭര്‍ത്താവ് മുങ്ങി

മുംബൈ: റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണർത്തി ട്രെയിനിന് മുമ്പിൽ തള്ളിയിട്ട ശേഷം കുട്ടികളേയും കൊണ്ട് ഭർത്താവ് മുങ്ങി. മഹാരാഷ്ട്രയിലാണ് ഞെട്ടിക്കുന്ന സംഭവം. പല്ഘര്‍ ജില്ലയിലെ വാസൈ റോഡ് റെയിൽവേ സ്‌റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുന്ന യുവതിയെ വിളിച്ചുണർത്തിയ ശേഷം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുമ്പിലേക്ക് ഇയാൾ തള്ളിയിടുകയായിരുന്നു. ഇവർക്കൊപ്പം രണ്ടുകുട്ടികളും ഉണ്ടായിരുന്നു. യുവതിയെ ട്രെയിനിന് മുമ്പിൽ തള്ളിയിട്ട ശേഷം ഇയാൾ രണ്ടുകുട്ടികളേയും കൊണ്ട് മുങ്ങുന്നതും റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്. ആവാദ് എക്സപ്രസിന് മുമ്പിലേക്കാണ് യുവതിയെ തള്ളിയിട്ടതെന്ന് അസിസ്റ്റന്റ് കമ്മീഷണർ ബാജിറാവോ മഹാജനെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. ദമ്പതിമാർ റെയിൽവേ സ്റ്റേഷനിൽ വെച്ച് തർക്കത്തിൽ ഏർപ്പെട്ടിരുന്നതായും ഇതിന് ശേഷം രണ്ടു കുട്ടികൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പ്രതി രണ്ടു കുട്ടികളേയും കൊണ്ട് പിന്നീട് ദാദറിലേക്കുള്ള ട്രെയിൻ കയറിയതായാണ് വിവരം. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. യുവതി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്.

Similar Articles

Comments

Advertismentspot_img

Most Popular