‘എന്റെ ഭാര്യ എന്നതല്ല വന്ദനയുടെ വിലാസം’; ആരോപണം തെളിയിച്ചാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്ന് അഭിലാഷ് മോഹനന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബന്ധു നിയമന ആരോപണം തള്ളി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍. മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനന്‍ ദാസിനെ അഭിലാഷ് മോഹന്‍ ഇടപെട്ട് കുസാറ്റില്‍ പിആര്‍ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന സംഘപരിവാര്‍ പ്രചാരണത്തിലാണ് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായ അഭിലാഷ് മോഹനനന്റെ വിശദീകരണം.

‘ 2020മെയ് മാസത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പിആര്‍ ആന്റ് പി ഡയറക്ടര്‍ എന്ന തസ്തികയിലേക്ക് വന്ദന അപേക്ഷിച്ചിരുന്നു. അഭിമുഖം കഴിഞ്ഞ് യൂണിവേഴ്‌സിറ്റി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചാണ് നിയമനം ലഭിച്ചത്’ അഭിലാഷ് മോഹന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കള്‍ എന്നീ പ്രമുഖ പത്രങ്ങളില്‍ വന്ദനയ്ക്ക് 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമനത്തില്‍ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ പറയുന്ന ജോലി ചെയ്യുമെന്നും അഭിലാഷ് പറഞ്ഞു. തന്റെ ഭാര്യ എന്നല്ല വന്ദനയുടെ വിലാസമെന്നും ഒരു സ്ത്രീക്ക് ജോലി ലഭിക്കുന്നതിന് ഭര്‍ത്താവിന്റെ സ്വാധീനം വേണോ എന്നും അഭിലാഷ് ചോദിച്ചു. ഓരാള്‍ക്ക് സ്വന്തം കഴിവുകൊണ്ട് ജോലി ലഭിക്കുമ്പോള്‍ ഇത്ര വികൃതമായി ചിത്രീകരിക്കുന്നത് സ്ത്രീ വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബന്ധു നിയമനവിവാദമുണ്ടെന്ന് പ്രചരിപ്പിച്ച ജന്മഭൂമി ദിനപത്രത്തെയും പോസ്റ്റില്‍ വിമര്‍ശിച്ചു.

ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് കുസാറ്റില്‍ പബ്ലിക്ക് റിലേഷന്‍ വിഭാഗത്തില്‍ നിയമനം നടത്തുന്നത്. പത്രപ്രവര്‍ത്തനത്തില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും എട്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

Similar Articles

Comments

Advertismentspot_img

Most Popular