ദുഃഖ വെള്ളിയാഴ്ച മോദിയുടെ പ്രചാരണം ക്രൈസ്തവരോടുള്ള വെല്ലുവിളി: അടൂർ പ്രകാശ്

പത്തനംതിട്ട: വിശുദ്ധവാരത്തിലെ പ്രധാന ദിവസമായ ദുഃഖ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലയിൽ നടത്തുന്ന തിരഞ്ഞെടുപ്പു പ്രചാരണം ക്രൈസ്തവ വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂർ പ്രകാശ് എംപി. ക്രിസ്തുവിന്റെ കുരിശു മരണം അനുസ്മരിക്കുന്ന ദിവസം ദേവാലയങ്ങളിലെ പ്രാർഥന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ്.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ദുഃഖവെള്ളിയാഴ്ച ദേവാലയങ്ങളിലെ ശുശ്രൂഷകൾ പരിമിതപ്പെടുത്താൻ നിർദേശം നൽകിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ട്. എന്നാൽ, ദുഃഖവെള്ളിയിൽ ആരാധനാക്രമം പോലും പരിമിതപ്പെടുത്താൻ നിർദേശം നൽകിയതിലൂടെ ക്രിസ്ത്യൻ സമുദായത്തിന് ഉണ്ടാക്കുന്ന മുറിവ് വലുതാണ്.

വാഹന ഗതാഗതം തടസ്സപ്പെടുത്താൻ നിർദേശം നൽകിയിട്ടുണ്ട്. ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികൾക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുകയാണ്. ആരാധനാക്രമത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തേണ്ടെന്നും, രാവിലെ പത്തരയ്ക്കു ശേഷം ആരും ദേവാലയത്തിന് അകത്തേക്കോ പുറത്തേക്കോ പോകരുതെന്നു നിർദേശം നൽകിയതും വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular