നാട്ടില്‍ പോലും കയറരുതെന്ന് പറഞ്ഞു; മക്കള്‍ക്ക് ഭക്ഷണം മേടിച്ചു കൊടുക്കാന്‍ പോലും പണമില്ലെന്ന് പറഞ്ഞപ്പോള്‍ 500 രൂപ തന്നു; വീട്ടുകാര്‍ ഉപേക്ഷിച്ച അമ്മയും മക്കളും അനുഭവിച്ചത്…

ബംഗളൂരുവില്‍ നിന്നു നാട്ടിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയെങ്കിലും വീട്ടുകാര്‍ ഉപേക്ഷിച്ച അമ്മയും മക്കളും അലഞ്ഞു നടക്കേണ്ടിവന്ന സംഭവം നാടിനെ നടുക്കിയിരുന്നു. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ യുവതിയും മക്കളായ ഏഴു വയസ്സുകാരിയും 4 വയസ്സുകാരനും ആശ്രയം ഇല്ലാതെ അലഞ്ഞതു ദൗര്‍ഭാഗ്യകരമായെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഇവരുടെ ദുസ്ഥിതിയെക്കുറിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്നു കാണക്കാരി പഞ്ചായത്ത് അധികൃതരും പൊലീസും ഇന്നലെ യുവതിയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ജോലി വാഗ്ദാനവും വിവിധ കോണുകളില്‍ നിന്നുണ്ടായി.

അഭയം തേടി ഒരു ദിവസം മുഴുവന്‍ ഓട്ടത്തിലായിരുന്നു. ഇന്നലെ അഭയ കേന്ദ്രത്തില്‍ ഒട്ടേറെ സാന്ത്വന വിളികളെത്തി. മുന്നോട്ടുള്ള ജീവിതം എങ്ങനെ എന്നത് ഇപ്പോഴും ചോദ്യചിഹ്നമാണ്. ബെംഗളൂരുവിലെ കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്നു. ഇവിടെ തന്നെയാണ് മക്കളും താമസിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കോവിഡിനെ തുടര്‍ന്നു സ്‌കൂള്‍ അടച്ചതോടെ ജോലി നഷ്ടപ്പെട്ടു. 3 മാസം കൂടി പിടിച്ചു നിന്നു. സ്‌കൂള്‍ തുറക്കാന്‍ വൈകുമെന്നും ജോലിയുടെ കാര്യത്തില്‍ ഉറപ്പില്ലെന്നും അറിയിച്ചതോടെയാണ് നാട്ടിലേക്കു വരാന്‍ തീരുമാനിച്ചത്.

ഈ സമയം ഭര്‍ത്താവിനെയും സ്വന്തം അമ്മയെയും വിവരം അറിയിച്ചിരുന്നു. വന്നാല്‍ തന്റെ അമ്മ പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞിട്ട് വരാനായിരുന്നു എന്റെ അമ്മ പറഞ്ഞത്. കേരള സമാജം ഒരുക്കിയ ബസില്‍ ഏറ്റുമാനൂരിലെത്തി. അവിടെ നിന്ന് ജില്ലാ ഭരണകൂടം ഒരുക്കിയ പാലായിലെ നിരീക്ഷണ കേന്ദ്രത്തില്‍ എത്തി. ഭര്‍ത്താവിനെയും സ്വന്തം അമ്മയെയും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു വീടുകളിലേക്കു ചെല്ലുന്നതിന് ഇവര്‍ അനുകൂലമായി പ്രതികരിക്കാതെ വന്നതോടെ ഡപ്യൂട്ടി കലക്ടറോടു വിവരം പറഞ്ഞു. വീട്ടുകാര്‍ സ്വീകരിച്ചില്ലെങ്കില്‍ പൊലീസിന്റെ സഹായം തേടാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു. എന്തെങ്കിലും പ്രതിസന്ധി ഉണ്ടായാല്‍ കലക്ടറേറ്റിലെത്തി പരാതി നല്‍കാനും നിര്‍ദേശിച്ചു.

ക്വാറന്റീന്‍ പൂര്‍ത്തിയായ ദിവസം ഭര്‍ത്താവ് എത്തി. മക്കള്‍ക്ക് ഭക്ഷണം മേടിച്ചു കൊടുക്കാന്‍ പോലും പണമില്ലായിരുന്നു. ഇതു പറഞ്ഞപ്പോള്‍ 500 രൂപ നല്‍കി. കുറുമുള്ളൂരിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നു പറഞ്ഞതോടെയാണ് ഓട്ടോറിക്ഷയില്‍ കുറവിലങ്ങാട് നസ്രത്ത് ഹില്ലിലുള്ള എന്റെ വീട്ടില്‍ എത്തിയത്. വീട് പൂട്ടി കിടക്കുന്നതാണ് കണ്ടത്. അമ്മയെ ഫോണില്‍ വിളിച്ചിട്ടു കിട്ടിയില്ല. സഹോദരന്റെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നാട്ടില്‍ പോലും കയറരുതെന്നായിരുന്നു നിര്‍ദേശം. ഇതോടെ ഭര്‍ത്താവും കയ്യൊഴിഞ്ഞു. തുടര്‍ന്നാണ് ഫോണില്‍ ഡപ്യൂട്ടി കലക്ടറെ വിവരം അറിയിച്ചത്. കലക്ടറേറ്റിലെത്തി പരാതി നല്‍കാനാണു നിര്‍ദേശിച്ചത്.

ഇതിനിടെയാണ് മുന്‍ പരിചയമുണ്ടായിരുന്ന സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിന്റെ സഹായം തേടിയത്. കലക്ടറെയും സാമൂഹിക നീതി വകുപ്പ് ഓഫിസറെയും കണ്ടെങ്കിലും തനിക്കും കുട്ടികള്‍ക്കും താമസിക്കാനുള്ള സൗകര്യം ശരിയായില്ല. തുടര്‍ന്ന് ആനി ബാബു ഇടപെട്ട് കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ കോവിഡ് സെന്ററില്‍ താല്‍ക്കാലിക സൗകര്യം ഒരുക്കി. വാര്‍ത്ത വന്നതോടെ കാണക്കാരി പഞ്ചായത്ത് അധികൃതരും പൊലീസും വിളിച്ച് വിവരങ്ങള്‍ തിരക്കി. മക്കളെ സുരക്ഷിതമായി താമസിപ്പിക്കാനും തല ചായ്ക്കാനും പറ്റുന്ന ഒരിടമാണ് എനിക്ക് ആവശ്യം. ഇതു വരെ ജോലി ചെയ്താണ് കുടുംബം പോറ്റിയത്. ഇനി മുന്നോട്ടും അതിനു കഴിയും.

സ്വന്തം വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ ഇടം ലഭിക്കുന്നില്ലെന്നും താമസിക്കാന്‍ സ്ഥലം വേണമെന്നും അവശ്യപ്പെട്ടാണ് യുവതിയും രണ്ടു കുട്ടികളും എന്റെ അടുത്ത് എത്തിയത്. മുണ്ടക്കയത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിപ്പിക്കാന്‍ ക്രമീകരണം ഒരുക്കിയെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍ ശ്രീദേവി പറഞ്ഞു.

14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയായെങ്കിലും സ്വന്തം വീട്ടിലോ ഭര്‍ത്താവിന്റെ വീട്ടിലോ നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് യുവതിയും 2 കുട്ടികളും ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടിയതെന്നു കലക്ടര്‍ എം.അഞ്ജന പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ നില്‍ക്കാന്‍ യുവതിക്കു താല്‍പര്യമില്ല. അമ്മയ്ക്ക് ആസ്മ രോഗം ഉള്ളതിനാല്‍ അമ്മയുടെ വീട്ടിലും നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞു. തഹസില്‍ദാര്‍ ഇടപെട്ട് അവര്‍ക്കു താമസിക്കാനുള്ള സ്ഥലം ഏര്‍പ്പാടാക്കിയെന്ന് കലക്റ്റര്‍ പറയുന്നു.

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular