സൗരവ് ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്‍ ഭീഷണി മുഴക്കി

സൗരവ് ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഭീഷണി മുഴക്കാനോ? കേള്‍ക്കുമ്പോള്‍ അസംഭവ്യം എന്നു തോന്നിയേക്കാം. പക്ഷേ, അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ട്. വെളിപ്പെടുത്തുന്നത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ വിക്രാന്ത് ഗുപ്ത. സ്‌പോര്‍ട്‌സ്ടക്കിന്റെ ഒരു യുട്യൂബ് വിഡിയോയിലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്‍ ഭീഷണി മുഴക്കിയ സംഭവം വിക്രാന്ത് ഗുപ്ത വിവരിച്ചത്. മുന്‍പ് ഗാംഗുലി തന്റെ ഒരു പുസ്തകത്തിലും പ്രതിപാദിച്ചിട്ടുള്ള ഈ സംഭവം നടക്കുന്നത് 1996–-97 കാലഘട്ടത്തിലാണ്. ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ താരതമ്യേന തുടക്കക്കാരനായിരുന്നു സൗരവ് ഗാംഗുലി. അന്ന് വെസ്റ്റിന്‍ഡീസില്‍ പര്യടനത്തിനു പോയ ഇന്ത്യന്‍ ടീമിനെ നയിച്ചിരുന്നത് സച്ചിനാണ്.

ആ പര്യടനത്തില്‍ ബാര്‍ബഡോസില്‍ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിന്‍ഡീസിനോടു ദയനീയമായി തോറ്റു. വെസ്റ്റിന്‍ഡീസ് ഉയര്‍ത്തിയ 120 റണ്‍സിന്റെ തീരെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ രണ്ടു റണ്‍സ് എന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 319 റണ്‍സെടുത്തിരുന്ന ഇന്ത്യ വിജയമുറപ്പിച്ചാണ് തിരികെ കയറിയത്. എന്നാല്‍, നാലാം ദിനം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ഇയാന്‍ ബിഷപ്പ്, കട്‌ലി അംബ്രോസ്, ഫ്രാങ്കഌന്‍ റോസ് എന്നീ വിന്‍ഡീസ് ബോളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ വെറും 81 റണ്‍സിന് ഓള്‍ഔട്ടായി. തോല്‍വി 38 റണ്‍സിന്.

രണ്ടക്കം കടന്നത് ഓപ്പണറായിറങ്ങിയ വി.വി.എസ്. ലക്ഷ്മണ്‍ മാത്രം. 61 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതം 19 റണ്‍സായിരുന്നു ലക്ഷ്മണിന്റെ സമ്പാദ്യം. മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍ ഇങ്ങനെ: നവ്ജ്യോത് സിങ് സിദ്ധു (2), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (4), സൗരവ് ഗാംഗുലി (8), മുഹമ്മദ് അസ്ഹറുദ്ദീന്‍ (9), നയന്‍ മോംഗിയ (5), അനില്‍ കുംബ്ലെ (1), ദൊഡ്ഡ ഗണേഷ് (6), അബി കുരുവിള (9) വെങ്കിടേഷ് പ്രസാദ് (0). വെസ്റ്റിന്‍ഡീസ് വഴങ്ങിയ 15 എക്‌സ്ട്രാ റണ്‍സായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സില്‍ രണ്ടാമത്തെ ടോപ് സ്‌കോറര്‍! വിന്‍ഡീസിനായി ബിഷപ്പ് നാലും അംബ്രോസ്, റോസ് എന്നിവര്‍ മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.

വിജയമുറപ്പിച്ച മത്സരം ബാറ്റ്‌സ്മാന്‍മാരുടെ പിടിപ്പുകേടു കൊണ്ട് തോറ്റതിനെ തുടര്‍ന്ന് ദേഷ്യത്തിലായിരുന്നു ക്യാപ്റ്റനായിരുന്ന സച്ചിന്‍. അന്ന് ടെസ്റ്റ് ടീമില്‍ താരതമ്യേന പുതുമുഖമായിരുന്ന ഗാംഗുലി സങ്കടത്തിലും നിരാശയിലും ഒറ്റയ്ക്കിരിക്കുകയായിരുന്ന സച്ചിനെ ആശ്വസിപ്പിക്കാന്‍ ചെന്നു. തന്റെ അടുത്തെത്തിയ ഗാംഗുലിയോട് പിറ്റേന്നു രാവിലെ മുതല്‍ ഓടാന്‍ തയാറാകാന്‍ സച്ചിന്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പിറ്റേന്നു രാവിലെ ഗാംഗുലി ഓടാന്‍ പോകാന്‍ എത്തിയില്ല. ഇതില്‍ ക്രുദ്ധനായാണ് സച്ചിന്‍ ഗാംഗുലിയോട് തട്ടിക്കയറിയത്. ഗാംഗുലിയെ തിരികെ നാട്ടിലേക്ക് അയയ്ക്കുമെന്നും കരിയര്‍ തന്നെ അവസാനിപ്പിച്ചു കളയുമെന്നും സച്ചിന്‍ പറഞ്ഞതായി വിക്രാന്ത് ഗുപ്ത വെളിപ്പെടുത്തുന്നു. സച്ചിന്റെ രോഷപ്രകടനത്തിന് ഇരയായശേഷമാണ് ക്രിക്കറ്റിനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്താനും കഠിനാധ്വാനം ചെയ്യാനും ഗാംഗുലി തീരുമാനിച്ചതെന്നും വിക്രാന്ത് ഗുപ്ത വെളിപ്പെടുത്തി. ആ തോല്‍വിയോടെ സച്ചിന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നില്ലെങ്കില്‍ ദീര്‍ഘകാലം ഇന്ത്യയെ നയിക്കാനും എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായി മാറാനും സാധിക്കുമായിരുന്നുവെന്നും ഗുപ്ത ചൂണ്ടിക്കാട്ടി.

FOLLOW US- PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular