നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആ കലാലയ മുത്തശ്ശി ഇന്ന് അഭിമാനം കൊള്ളുന്നു അതിന്റെ സൂപ്പര്‍ താരപുത്രനെ ഓരോ മലയാളിയും നെഞ്ചിലേറ്റിയതോര്‍ത്ത്

നടന്‍ അനില്‍ നെടുമങ്ങാട് മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. തിരുവനന്തപുരം എംജി കോളേജ് മാഗസിനില്‍ അച്ചടിച്ച് വന്ന മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പമുള്ള ഒരു കുറിപ്പാണ് അനില്‍ പങ്കുവെച്ചിരിക്കുന്നത്. നാല്‍പത് വര്‍ഷം മുന്‍പുള്ള കോളജ് മാഗസിന്റെ കഥയാണ് പങ്കുവെച്ചിരിക്കുന്നത്.

അനില്‍ നെടുമങ്ങാടിന്റെ കുറിപ്പ് ഇങ്ങനെ;

മോഹന്‍ലാല്‍ അറുപതിന്റെ നിറവിലെത്തുമ്പോള്‍ എംജി കോളജ് ജീവിതത്തിന്റെ ഓര്‍മകളുടെ ഒരു ഏടുകൂടിയാണ്. നാല്പതു വര്‍ഷം മുമ്പ് (1979), അന്നറിയില്ലല്ലോ മധ്യത്തില്‍ കാണുന്ന ‘പയ്യന്‍’ ചരിത്രം സൃഷ്ടിക്കുമെന്ന്. ഈ മാഗസിന്‍ പേജ് കുറേ കഥകള്‍ പറയുന്നുണ്ട്. ഏറ്റവും മുകളിലത്തെ വരിയില്‍ ആദ്യത്തെയാളാണ് അന്ന് കോളജിലെ താരം കാവാലം ശ്രീകുമാര്‍. തനതു ശൈലിയിലുളള പാട്ടുകള്‍ മാത്രം പാടി യുവത്വത്തിന്റെ ആരാധ്യനായി മാറിയ സൗമ്യരൂപം. കോളജ് ആര്‍ട്‌സ് ഫെസ്റ്റിവല്‍ നാടക മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരനായിരുന്നു ലാല്‍.

തൊട്ടടുത്ത വര്‍ഷമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്യുന്നത്. സിനിമയുടെ വിജയാഘോഷങ്ങള്‍ക്കിടെ ലാല്‍ ബികോം മൂന്നാം വര്‍ഷം പൂര്‍ത്തിയാക്കി. കോളജ് ഡേ ആഘോഷത്തിനാണ് താരപരിവേഷത്തോടെ വീണ്ടും വരുന്നത്. പഴയ നാടകം ഒന്നുകൂടി അരങ്ങേറി. കുട്ടകം കുട്ടന്‍പിള്ള എന്ന കഥാപാത്രമായി ഒരു പരകായപ്രവേശം. രേവതി കലാമന്ദിര്‍ സുരേഷ് കുമാറിനൊപ്പം നിര്‍മാതാവായ സനല്‍കുമാറും അന്ന് നാടകത്തില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

എം.ജി കോളജിന്റെ പ്രധാന കെട്ടിടത്തില്‍ നിന്ന് മാറി പിന്‍ഭാഗത്ത് കുന്നിനു താഴെ ചെറിയൊരു രണ്ടുനില കെട്ടിടത്തിലാണ് കോമേഴ്‌സ് വിഭാഗം. അന്ന് തമാശയ്ക്ക് മുട്ടട കോളജ് എന്നാണ് കോമേഴ്‌സ് ബ്ലോക്കിനെ വിളിച്ചിരുന്നത്. എം.ജി.കോളജിന്റെ പിന്‍ഭാഗത്തെ കവാടമായ പരുത്തിപ്പാറയില്‍ നിന്ന് കോമേഴ്‌സ് ബ്ലോക്കിലേക്ക് പ്രത്യേക വഴി ഉണ്ടായിരുന്നതുകൊണ്ട് മുഖ്യധാരയില്‍ നിന്ന് മാറി നടക്കുന്നവരായിരുന്നു കൊമേഴ്‌സുകാര്‍. സ്വഭാവികമായി ലാലിന്റേയും സഞ്ചാരപഥം അതായി.

കോമേഴ്‌സ് ബ്ലോക്കിന് താരപരിവേഷത്തിന്റെ കഥ പിന്നെയുമുണ്ട്. നടന്‍ ജഗദീഷ് അദ്ധ്യാപകനായിട്ടാണ് ഇവിടെയെത്തുന്നത്. പിന്നീട് ലാലിനൊപ്പം ജഗദീഷും വെള്ളിത്തിരയിലെത്തുന്നത് പ്രിയദര്‍ശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍. അന്നത്തെ പ്രിന്‍സിപ്പല്‍ കളത്തില്‍ ഗോപാലകൃഷ്ണന്‍ നായരേയും ഇതോടൊപ്പം ഓര്‍മിക്കേണ്ടതുണ്ട്. ലാല്‍ ഉള്‍പ്പെടെ അഭിനയ താല്പര്യമുള്ളവര്‍ക്ക് ഒപ്പം നിന്നിരുന്ന അദ്ധ്യാപകന്‍. കോളജ് നാടകത്തില്‍ അദ്ദേഹവും പങ്കാളിയായി. പ്രിന്‍സിപ്പലായതു കൊണ്ട് റിഹേഴ്‌സലിന് കുട്ടികള്‍ക്കൊപ്പം വരാന്‍ ഒരു ചമ്മല്‍. ജഗദീഷ് ആണ് പോംവഴി കണ്ടെത്തിയത്. പ്രിന്‍സിപ്പല്‍ റൂമില്‍ വച്ച് ഡയലോഗ് പഠിക്കാന്‍ ജഗദീഷാണ് സഹായി ആയത്. അധ്യാപകനായതു കൊണ്ട് ജഗദീഷിന് പ്രിന്‍സിപ്പല്‍ റൂമില്‍ക്കയറി അഭിനയിക്കാം.

നാലു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആ കലാലയ മുത്തശ്ശി ഇന്ന് അഭിമാനം കൊള്ളുന്നു അതിന്റെ സൂപ്പര്‍ താരപുത്രനെ ഓരോ മലയാളിയും നെഞ്ചിലേറ്റിയതോര്‍ത്ത്‌

Similar Articles

Comments

Advertismentspot_img

Most Popular