രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത കുറഞ്ഞു; കാരണം കൊറോണ

ന്യൂയോര്‍ക്ക്: കോവിഡ് പല രാജ്യങ്ങളുടെയും ഇടയിലുള്ള ശത്രുത കുറയ്ക്കുകയാണ്…. ഇപ്പോഴിതാ കോവിഡിനെ തടനാനുള്ള മരുന്നുകള്‍ നല്‍കാമെന്ന് റഷ്യ അമേരിക്കയെ അറിയിച്ചിരിക്കുകയാണ്. ഈ സഹായം അമേരിക്ക സ്വീകരിക്കുകയും ചെയ്തു. അങ്ങനെ കോവിഡ് നാശം വിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയെ സഹായിക്കാന്‍ മരുന്നുകളുമായി റഷ്യന്‍ വിമാനം അമരിക്കയില്‍ എത്തി. യു.എസില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും വലിയ ക്ഷാമമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ വാഗ്ദാനം യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ചതോടെയാണ് റഷ്യന്‍ സൈനികവിമാനം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമായി ന്യൂയോര്‍ക്കിലെത്തിയത്. ഇരുനേതാക്കളും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പുടിന്റെ സഹായം ട്രംപ് സ്വീകരിക്കുകയായിരുന്നു. റഷ്യയുടെ സഹായം മികച്ചതാണെന്നും വലിയൊരു വിമാനം നിറയെ സഹായമാണ് റഷ്യയില്‍ നിന്ന് ലഭിച്ചതെന്നുമാണ് ട്രംപ് പ്രതികരിച്ചത്.

മരുന്നുകള്‍, ഫേസ് മാസ്‌കുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുമായാണ് റഷ്യന്‍ വിമാനം 8000 കിലോമീറ്റര്‍ താണ്ടി ന്യൂയോര്‍ക്കില്‍ പറന്നിറങ്ങിയത്. കോവിഡ് വൈറസ് എല്ലാ പ്രദേശങ്ങളെയും ഒരുപോലെ ബാധിക്കുമെന്നതിനാലും വൈറസ് ബാധയ്ക്ക് ആഗോള സ്വഭാവമുള്ളതിനാലുമാണ് യു.എസിനെ സഹായിക്കുന്നതെന്നാണ് റഷ്യന്‍ ഭരണകൂടത്തിന്റെ വിശദീകരണം. യു.എസില്‍ ഇതുവരെ 4100 പേരാണ് മരിച്ചത്. ചൈനയുടെ ഔദ്യോഗിക മരണസംഖ്യയെക്കാളും കൂടുതലാണിത്. എന്നാല്‍ റഷ്യയുടെ സഹായം സ്വീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും അമേരിക്കയില്‍ ഉയരുകയാണ്. റഷ്യയില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെദോഷം ചെയ്യുമെന്ന് ഒരു വിഭാഗം പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular