സിപിഎം രക്തത്തിന്റെ രുചി പിടിച്ച ഭീകരസംഘടനയെ പോലെയെന്ന് ചെന്നിത്തല

കൊച്ചി: രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചോരക്കളി അവസാനിപ്പിക്കാന്‍ സിപിഎം തയാറാകുന്നില്ല. ജനാധിപത്യ ക്രമത്തില്‍ എങ്ങനെ പെരുമാറണമെന്ന് പോലും അവര്‍ക്ക് അറിയില്ല. ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വര്‍ഷം തികഞ്ഞപ്പോഴാണ് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇല്ലാതാക്കിയത്. ഭരണത്തിന്റെ തണലില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു.

സിപിഎമ്മാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നടക്കുന്ന കൊലപാതകങ്ങളുടെ മുഖ്യപ്രഭവകേന്ദ്രം. അരാജകത്വത്തിലേക്ക് കേരളം പോകുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇത്. സംസ്ഥാനം ഭരിക്കുന്ന ഒരു പാര്‍ട്ടി എങ്ങനെ ഈ കൊലപാതകങ്ങളെ ന്യായീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതികളെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും അദ്ദേഹത്തിന്റെ നിലപാടില്‍ നിന്നുണ്ടായ കൊലപാതകങ്ങളാണു കാസര്‍കോട്ടു നടന്നതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ‘കൊലപാതകം ആസൂത്രിമാണ്. സിപിഎമ്മാണ് പിറകില്‍. കൊല്ലപ്പെട്ട 2 പേരും നിഷ്‌കളങ്കരാണ്. അവര്‍ക്കെതിരെ ഒരു കേസുമില്ല. അവര്‍ക്കു ഭീഷണിയുണ്ടായിരുന്നു. കൊലപ്പെടുത്താനുള്ള കാരണം മുഖ്യമന്ത്രി വിശദീകരിക്കണം. 50 വര്‍ഷമായി മലബാര്‍ രാഷ്ട്രീയം കാപാലിക രാഷ്ട്രീയമാക്കിയ നേതാവാണു പിണറായി വിജയന്‍. അദ്ദേഹം ആയുധം താഴെ വയ്ക്കണം. അദ്ദേഹത്തിനു മനസ്സാക്ഷിയില്ല. ധീരനാണെങ്കില്‍, അണികളോട് ആയുധം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടണം. അക്രമം ഉപേക്ഷിക്കാന്‍ പിണറായി തയാറല്ലെന്നാണു കാസര്‍കോട്ടെ കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നത്.

അക്രമത്തിനെതിരെ ജനമനസ്സാക്ഷി ഉയരണം. അക്രമത്തിന് അന്ത്യം വേണ്ടേ? അക്രമം നിലയ്ക്കുന്നതു വരെ കോണ്‍ഗ്രസ് ധര്‍മസമരം തുടരും. കൊലപാതകത്തിന്റെ കാരണം രണ്ടു ദിവസത്തിനകം വ്യക്തമാകും. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയാത്തവര്‍ എന്തിനാണു കേരള സംരക്ഷണ യാത്ര നടത്തുന്നത്? നാണംകെട്ട ഇവര്‍ ആരുടെ സുരക്ഷയാണ് ഉറപ്പുവരുത്തുന്നത്? ‘ മുല്ലപ്പള്ളി ചോദിച്ചു. ജനമഹായാത്രയുടെ തിങ്കളാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കിയതായും സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധ ദിനമാചരിക്കുമെന്നും അനുശോചന പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

രണ്ടുമാസമായി ഇവിടെ നവോത്ഥാന പ്രസംഗം നടത്തിയ നവോത്ഥാന നായകരൊക്കെ എവിടെ പോയെന്നു എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് ചോദിച്ചു. ഇഷ്ടപ്പെട്ട പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചു പ്രവര്‍ത്തിക്കാന്‍ ഭരണഘടന പൗരന് അവകാശം നല്‍കുന്നുണ്ട്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ ഈ കൊടും ക്രൂരതയില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ നടപടി അത്യന്തം ക്രൂരവും അപലപനീയവുമാണെന്നു വി.ഡി.സതീശന്‍ എംഎല്‍എ പ്രതികരിച്ചു. സിപിഎമ്മിന്റെ ഈ കൊലപാതക രാഷ്ട്രീയം ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാണ്. സിപിഎം നേതാക്കന്മാര്‍ പരസ്യമായി നടത്തുന്ന പ്രോത്സാഹനമാണ് ഈ കൊലക്കത്തി രാഷ്ട്രീയത്തിന് പ്രേരണ നല്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular