ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ സിനിമാ താരം

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയെയും സമ്മര്‍ദ്ദത്തിലാക്കിയ ബിനോയ് കോടിയേരിയുടെ ദുബായ് പണം ഇടപാട് വിവാദത്തിനു പിന്നിലെ യഥാര്‍ഥ വില്ലന്‍ സിനിമാ താരം ദിലീപെന്ന് ഓണ്‍ലൈന്‍ മാധ്യമം. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ ദിലീപാണ് ഇതിനു പിന്നില്‍ എന്നാണ് പ്രവാസി ശബ്ദം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷമായി അരങ്ങേറുന്ന വമ്പന്‍ സംഭവങ്ങളുടെ പിന്നാമ്പുറ കഥകള്‍ ഞെട്ടിക്കുന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനോയ് കോടിയേരിക്കെതിരെ പിബിയില്‍ ലഭിച്ച പരാതിക്ക് പിന്നില്‍ യെച്ചൂരിയും ബേബി പക്ഷവുമാണെന്നു മാധ്യമങ്ങള്‍ പാടി നടക്കുമ്പോഴും അണിയറയില്‍ പകവീട്ടലും പകരം ചോദിക്കലും അരങ്ങേറുന്നത് സിനിമാ രാഷ്ട്രീയ മേലാളന്‍മാര്‍ തമ്മില്‍. ദിലീപിനെ ജയിലിലേക്ക് വലിച്ചിഴച്ച കേസിനു പിന്നിലും പിന്നീട് സിപിഎമ്മിനെ പിടിച്ചുലച്ച വിവാദത്തിനു പിന്നിലു നിലനില്‍ക്കുന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കുടിപകയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ബിനോയ് കോടിയേരി വിവാദം കെട്ടടക്കിയതിനു പിന്നാലെയാണ് സംഭവങ്ങളുടെ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തേക്ക് വരുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മലയാള സിനിമയില്‍ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജോഷി മാത്യു ചിത്രം മാന്‍ ഓഫ് ദ മാച്ചിലൂടെയായിരുന്നു ബിനീഷിന്റെ സിനിമാ പ്രവേശം. സിപിഎമ്മം നേതാക്കളും ഇടത് എഴുത്തുകാരുമായി മലയാള സിനിമയ്ക്കുള്ള നല്ല ബന്ധം മുതലാക്കി ബിനീഷ് യുവ സിനിമാക്കാര്‍ക്കിടയില്‍ ഒരു സംഘം തീര്‍ത്തു. അഛന്റെ രാഷ്ട്രീയം തന്നെയായിരുന്നു ബിനീഷിന്റെ കരുത്ത്.

അഭിനയത്തില്‍ വട്ട പൂജ്യമാണെങ്കിലും ബിനീഷിന്റെ ഇടപെടല്‍ എതിര്‍ഭാഗത്തുള്ള ദിലീപ് പക്ഷത്തിനു എന്നും കനത്ത വെല്ലുവിളിയായിരുന്നു. മലയാള സിനിമയെ കൈപ്പിടിയിലൊതുക്കിയ മോഹന്‍ലാല്‍ പക്ഷത്തെ വെട്ടിച്ച് സിനിമാ രംഗത്തെ കൈയിലൊതുക്കാനായിരുന്നു ദിലീപിന്റെ ശ്രമം. എന്നാല്‍ ബിനീഷ് കോടിയേരിയുടെ രാഷ്ട്രീയ ബന്ധം മറയാക്കി ചിലര്‍ ഇതിനു എതിരു നിന്നു. ഇതോടെ ഇരുപക്ഷവും സിനിമയില്‍ ബന്ധ വൈരികളായി മാറിയിരുന്നു.

ഇതിനിടെയാണ് നടി കേസ് ഉണ്ടാകുന്നത്. തുടക്കത്തില്‍ സംശയ നിഴലിലായിരുന്ന ദിലീപിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങളെ നീക്കിയത് പിന്നീട് ബിനീഷ് കോടിയേരിയുടെ വൈരാഗ്യ ബുദ്ധിയായിരുന്നു. അഛന്‍ കോടിയേരി ബാലകൃഷ്ണന്റെ കൂടി പിന്തുണയോടെ ആഭ്യന്തര വകുപ്പിനെ കൈയിലെടുത്ത് നടത്തിയ നീക്കത്തില്‍ ദിലീപ് 80 ദിവസത്തോളം ജയിലില്‍ കിടന്നു. ഇതിനായി നടത്തിയ പദ്ധതികള്‍ വളരെ വലുതാണെന്നും രാഷ്ട്രീയ രംഗത്തു നിന്നും സൂചന ലഭിക്കുന്നുണ്ട്. ദിലീപ് കേസിനു പിന്നിലെ കഥകള്‍ തേടി നടന്നവര്‍ ബിനീഷിന്റെ പങ്ക് അറിഞ്ഞതുമില്ല.

ദിലീപ് ജയില്‍ മോചിതനായതോടെയാണ് കഥയുടെ രണ്ടാം അങ്കത്തിനു തുടക്കമായത്. ബിനീഷിന്റെയും ബിനോയിയുടെയും ദുബായ് ബിസിനസ് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ദിലീപിനു മനപാഠമാണ്. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ദിലീപ് നാദിര്‍ഷ ടീമിന്റെ പിന്നീടുള്ള ലക്ഷ്യം തന്നെ കോടിയേരി ടീമിന്റെ നട്ടെല്ലൊടിക്കുക എന്നതായിരുന്നു. ഇതിനു ദുബായിലെ പ്രമുഖ വ്യവസായിയും ഇവരോടൊപ്പം ചേര്‍ന്നതായിട്ടാണ് വിവരം. ഇതോടെ ബിനോയ് കോടിയേരിക്കെതിരെയുള്ള ആദ്യ അമ്പ് പുറത്തു വന്നു. പിന്നാലെ വരാനിരിക്കുന്നത് വമ്പന്‍ വെളിപ്പെടുത്തലുകളാണെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular