സുരേഷ് ഗോപി ലോക്‌സഭാ സ്ഥാനാര്‍ഥിയാകും; മോഹന്‍ലാലിന് രാജ്യസഭാ സീറ്റ്; ബിജെപി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. പാര്‍ട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിര്‍ത്തിയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.

നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് പാര്‍ട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

നിലവില്‍ എം.പി.യായ നടന്‍ സുരേഷ്‌ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ്‌ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ഉയരുന്നത്.

മുന്‍ സംസ്ഥാന അധ്യക്ഷനും ഇപ്പോള്‍ മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ടില്ലെങ്കില്‍ ഇത് നടക്കില്ല. അവസാനശ്രമമെന്ന നിലയില്‍ ദേശീയതലത്തില്‍നിന്ന് മോഹന്‍ലാലിനുമേല്‍ സമ്മര്‍ദമുണ്ടാകാമെന്നും നേതാക്കള്‍ പറയുന്നു. രാജ്യസഭാംഗമായി സുരേഷ്‌ഗോപിയുടെ കാലാവധി ഇനി മൂന്നുകൊല്ലത്തോളമുണ്ട്.

ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തെക്കന്‍ ജില്ലയില്‍ സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചര്‍ച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല.

എല്ലാ മണ്ഡലങ്ങള്‍ക്കും തുല്യപരിഗണനയാണ് നല്‍കുന്നതെന്ന് പാര്‍ട്ടി പറയുമ്പോഴും കൂടുതല്‍ സ്വാധീനമുള്ളതും അതീവ ശ്രദ്ധനല്‍കേണ്ടതുമായ മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒന്നാമതാണ് തിരുവനന്തപുരം. പത്തനംതിട്ടയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം. മണ്ഡലങ്ങളുടെ ചുമതലക്കാരില്‍ ആര്‍.എസ്.എസിനോട് അടുത്തുനില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്.

ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകര്‍ക്കെതിരേയുള്ള കേസുകള്‍ കൈകാര്യംചെയ്യാന്‍ മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. കേരളത്തിലെ സ്ഥിതി ദേശീയ നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. സംതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട്. മത്സരിക്കുന്നവരെപ്പറ്റി പറയാറായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular