മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നു

ഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം അവസാനിച്ച വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ മിതാലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഇക്കാരണത്താലാണ് മിതാലി വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മിതാലിയെ മാറ്റിനിര്‍ത്തിയതിനെതിരേ താരത്തിന്റെ മാനേജര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പരിചയസമ്പന്നയായ മിതാലിയെ മാറ്റിനിര്‍ത്തി ഇംഗ്ലണ്ടിനെതിരേ കളിക്കാനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെട്ടു. മത്സരം തോറ്റതോടെയാണ് വിമര്‍ശനങ്ങള്‍ കടുത്തത്.
ട്വന്റി 20-യില്‍ പുരുഷ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരേക്കാളേറെ റണ്‍സ് നേടിയിട്ടുള്ള താരമാണ് മിതാലി. ഇത്തരത്തിലൊരു കളിക്കാരിയെ ഇംഗ്ലണ്ടിനെതിരെ എന്തിന് പുറത്തിരുത്തിയെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന മിതാലി തുടര്‍ന്നുള്ള രണ്ടു മത്സരങ്ങളില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലാണെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ നിര്‍ണായക മത്സരത്തില്‍ കളിപ്പിക്കാതിരുന്നത് മിതാലിയെ മാനസികമായി തളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ വിരമിക്കുന്നതാണ് ഉചിതമെന്ന് താരം അടുപ്പമുള്ളവരോട് വ്യക്തമാക്കിയിട്ടുണ്ട്.
മിതാലിയെ ഒഴിവാക്കിയ നടപടിയെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതേസമയം മിതാലിയെ പുറത്താക്കിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ നിര്‍ദേശപ്രകാരമായിരുന്നു എന്ന ആരോപണം ഇപ്പോള്‍ ബി.സി.സി.ഐ അന്വേഷിക്കുകയാണ്.
അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മിതാലിയെ ഒഴിവാക്കിയതില്‍ ദുഃഖമില്ലെന്നായിരുന്നു ഹര്‍മന്‍പ്രീതിന്റെ പ്രതികരണം. ടീമിനു വേണ്ടിയാണ് മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത്. ടീം ഒറ്റക്കെട്ടായെടുത്ത തീരുമാനമായിരുന്നു അത്. ചിലപ്പോള്‍ അത് ശരിയാകും ചിലപ്പോള്‍ പാളിപ്പോകാമെന്നും ഹര്‍മന്‍പ്രീത് കൗര്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular