വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ഔട്ടായി മടങ്ങുമ്പോള്‍ ക്രിസ് ഗെയ്‌ലും താനും കരഞ്ഞുവെന്ന് വെളിപ്പെടുത്തലുമയി കിര്‍ക് എഡ്വേഡ്‌സ്

വാങ്കഡെ സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ വിരമിക്കല്‍ ടെസ്റ്റ് കളിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കരിയറിലെ അവസാന ഇന്നിങ്‌സില്‍ പുറത്തായി മടങ്ങിയപ്പോള്‍, ക്രിസ് ഗെയ്‌ലും താനും കണ്ണീരണിഞ്ഞ സംഭവം വെളിപ്പെടുത്തി വിന്‍ഡീസ് താരം കിര്‍ക് എഡ്വേഡ്‌സ്. ‘ക്രിക്ട്രാക്കറു’മായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് എഡ്വേഡ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2013 നവംബറില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആയിരുന്നു അന്ന് സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റ്. സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ കളിച്ച വിന്‍ഡീസ് നിരയില്‍ ഇടം ലഭിച്ചില്ലെങ്കിലും ടീമിനൊപ്പം എഡ്വേഡ്‌സുമുണ്ടായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഈ ഇതിഹാസം ഇനിയില്ലെന്ന തിരിച്ചറിവ് ഫീല്‍ഡില്‍ നില്‍ക്കുമ്പോള്‍ ഗെയ്‌ലിന്റെയും തന്റെയും കണ്ണു നിറച്ചെന്നാണ് എഡ്വേഡ്‌സിന്റെ വെളിപ്പെടുത്തല്‍.

സച്ചിന്റെ വിരമിക്കല്‍ ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസിനെ ഇന്ത്യ 182 റണ്‍സിന് പുറത്താക്കിയിരുന്നു. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ചേതേശ്വര്‍ പൂജാര 34 റണ്‍സോടെയും സച്ചിന്‍ 38 റണ്‍സോടെയും ക്രീസില്‍. മികച്ച ഫോമിലായിരുന്ന സച്ചിന്‍ വാങ്കഡെയിലെ സ്വന്തം കാണികള്‍ക്കു മുന്നില്‍ വിരമിക്കല്‍ ടെസ്റ്റില്‍ സെഞ്ചുറി തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, വ്യക്തിഗത സ്‌കോര്‍ 74ല്‍ നില്‍ക്കെ സച്ചിന്‍ പുറത്തായി.

സച്ചിന്‍ പുറത്തായതിനു പിന്നാലെ വാങ്കഡെയില്‍ സമ്പൂര്‍ണ നിശബ്ദതയായിരുന്നു. ഇതിഹാസ താരം കളി നിര്‍ത്തിയ നിമിഷമാണിതെന്ന തിരിച്ചറിവില്‍ സ്റ്റേഡിയം നിറച്ചെത്തിയ കാണികള്‍ എഴുന്നേറ്റുനിന്ന് കയ്യടികളോടെയാണ് സച്ചിനെ യാത്രയാക്കിയത്. സ്റ്റേഡിയത്തിലെ ആരാധകരുടെ വികാര പ്രകടനം കണ്ട് തനിക്ക് അതിയായ സങ്കടം വന്നുവെന്ന് എഡ്വേഡ്‌സ് വെളിപ്പെടുത്തി. തൊട്ടടുത്തു ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗെയ്‌ലും കണ്ണീര്‍ മറയ്ക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

‘സച്ചിന്റെ കരിയറിലെ 200ാം ടെസ്റ്റില്‍ വിന്‍ഡീസ് ടീമില്‍ ഞാനുമുണ്ടായിരുന്നു. എന്നെ സംബന്ധിച്ചും വളരെ വൈകാരികമായ രംഗമായിരുന്നു അത്. ക്രിസ് ഗെയ്‌ലിന് സമീപത്തായിരുന്നു ഞാന്‍. ഞങ്ങള്‍ രണ്ടുപേരും കണ്ണീരടക്കാന്‍ പെടാപ്പാടു പെടുകയായിരുന്നു. കണ്ണീര്‍ താഴേക്കു വീഴാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. വളരെ വേദനിപ്പിച്ച നിമിഷമായിരുന്നു അത്. ഈ മനുഷ്യന്‍ വീണ്ടും കളത്തിലിറങ്ങുന്നത് കാണാനാകില്ലല്ലോ എന്ന ചിന്ത ഞങ്ങളെ തകര്‍ത്തുകളഞ്ഞു’ എഡ്വേഡ്‌സ് പറഞ്ഞു.

ഒന്നാം ഇന്നിങ്‌സില്‍ സച്ചിന്റെ അര്‍ധസെഞ്ചുറിക്കു പുറമെ രോഹിത് ശര്‍മയുടെ സെഞ്ചുറിയും വിരാട് കോലിയുെട അര്‍ധസെഞ്ചുറിയും ചേര്‍ന്നതോടെ ഇന്ത്യ 495 റണ്‍സാണ് നേടിയത്. വിന്‍ഡീസിനെ രണ്ടാം ഇന്നിങ്‌സില്‍ 187 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഇന്നിങ്‌സിനും 126 റണ്‍സിനും ജയിച്ചു. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റ് വീഴ്ത്തിയ പ്രഗ്യാന്‍ ഓജയായിരുന്നു കളിയിലെ കേമന്‍.

Similar Articles

Comments

Advertismentspot_img

Most Popular