രാജ്യത്തെവിടേക്കും യാത്രയ്ക്കുള്ള സാധാരണ ടിക്കറ്റ് ഇനി മൊബൈല്‍ വഴി എടുക്കാം…

കൊച്ചി: ഇന്ത്യയിലെവിടേക്കും റിസര്‍വര്‍വേഷനൊഴികെയുള്ള സാധാരണ റെയില്‍വേ ടിക്കറ്റുകള്‍ ഇനി മൊബൈല്‍ ഫോണ്‍വഴി എടുക്കാം. നേരത്തേ അതത് റെയില്‍വേ സോണിനകത്ത് യാത്രചെയ്യാനുള്ള ടിക്കറ്റെടുക്കാന്‍ മാത്രമായിരുന്നു സംവിധാനം. utsonmobile എന്ന ആപ്പ് വഴിയുള്ള സേവനം ഇന്നലെമുതല്‍ രാജ്യവ്യാപകമാക്കി.

യാത്ര തുടങ്ങുന്ന റെയില്‍വേ സ്‌റ്റേഷന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ടിക്കറ്റ് എടുക്കാം. എന്നാല്‍, റെയില്‍വേ പ്ലാറ്റ്‌ഫോമിന്റെയോ തീവണ്ടിയുടെയോ 25 മീറ്റര്‍ ചുറ്റളവില്‍നിന്ന് എടുക്കാനുമാവില്ല. ടിക്കറ്റെടുക്കാതെ തീവണ്ടിയില്‍ കയറി പിന്നീട് പരിശോധകരെ കാണുമ്പോള്‍ ടിക്കറ്റ് എടുക്കുന്നത് ഒഴിവാക്കാനാണിത്.

* ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോര്‍, ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍, വിന്‍ഡോസ് സ്‌റ്റോര്‍ എന്നിവിടങ്ങളില്‍നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം

* യാത്രക്കാരന്‍ പേരും ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം.

* റെയില്‍വേയുടെ ആര്‍വാലറ്റില്‍ പണം നിക്ഷേപിച്ചശേഷം ഏതു റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പ്ലാറ്റ്‌ഫോമില്‍ കയറുന്നതിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം.

* റെയില്‍വേ സ്‌റ്റേഷനിലെത്തിയാല്‍ അവിടെ പതിച്ചിട്ടുള്ള ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തും ടിക്കറ്റെടുക്കാനാകും

* ടിക്കറ്റ് പരിശോധകന് മൊബൈലില്‍ വന്ന ടിക്കറ്റ് കാണിക്കാം. ടിക്കറ്റിന്റെ പ്രിന്റ് പ്ലാറ്റ്‌ഫോമിലുള്ള മെഷീനില്‍നിന്ന് എടുക്കാനുമാകും

മൊബൈലില്‍ ടിക്കറ്റ് എടുത്താലും നേരത്തേ സ്‌റ്റേഷനിലെ ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്‍ഡിങ് യന്ത്രത്തിലോ കൗണ്ടറിലോചെന്ന് പ്രിന്റ് എടുക്കണമായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ പ്രിന്റ് എടുക്കണമെന്ന നിബന്ധന ഒഴിവാക്കി. മൊബൈലില്‍ ടിക്കറ്റ് കാണിച്ചാല്‍ മതി. വേണമെങ്കില്‍ പ്രിന്റ് എടുക്കുകയും ചെയ്യാം.

മൊബൈല്‍ ഓഫാകുക, നഷ്ടപ്പെടുക, മറ്റ് സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവമൂലം പരിശോധകനെ ടിക്കറ്റ് കാണിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുണ്ടാവാറുണ്ട്. അങ്ങനെവന്നാല്‍ ടിക്കറ്റെടുത്ത മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ടിക്കറ്റ് പരിശോധിക്കാനുള്ള ആപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഇത് പൂര്‍ണമായിട്ടില്ല.

ചില റൂട്ടുകളില്‍ ടിക്കറ്റ് കിട്ടാത്ത പ്രശ്‌നമുണ്ട്. കോയമ്പത്തൂരില്‍നിന്ന് പൊള്ളാച്ചി വഴി പാലക്കാട്ട് റൂട്ടിലേക്ക് ടിക്കറ്റ് ലഭ്യമല്ല. എന്നാല്‍, കോയമ്പത്തൂരില്‍നിന്ന് പാലക്കാട് വഴി പൊള്ളാച്ചി ഭാഗത്തേക്ക് കിട്ടുന്നുണ്ട്. കേന്ദ്രീകൃത സംവിധാനത്തില്‍ റൂട്ട് ഉള്‍പ്പെടുത്തിയാല്‍ പ്രശ്‌നം തീരും. ഇത്തരം പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നാലുവര്‍ഷം മുമ്പാണ് മുംബൈ ലോക്കല്‍ ട്രെയിന്‍ യാത്രക്കാര്‍ക്കായി റെയില്‍വേ യു.ടി.എസ്. ആപ്പ് പുറത്തിറക്കിയത്. പിന്നീട് ഡല്‍ഹിയിലും ചെന്നൈയിലും പരീക്ഷിച്ച് വിജയിച്ചതോടെ രാജ്യവ്യാപകമാക്കുകയായിരുന്നു. ഈ സമ്പ്രദായം വന്നതിലൂടെ സ്റ്റേഷനുകളില്‍ ടിക്കറ്റ് എടുക്കാനുള്ള തിരക്ക് കുറവായിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular