ശ്രീകുമാര്‍ മേനോന്റെ സ്വപ്‌ന ചിത്രം തകര്‍ത്തതിന് പിന്നില്‍ ദിലീപ്? എം ടിക്കുപിന്നാലെ നിര്‍മാതാവും പിന്‍മാറി, മഞ്ജുവാര്യര്‍ക്കും കനത്ത തിരിച്ചടി

കോഴിക്കോട്: ശ്രീകുമാര്‍ മേനോന്റെ സ്വപ്‌ന ചിത്രം നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാനിരുന്ന രണ്ടാമൂഴത്തില്‍ നിന്ന് നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും പിന്മാറി. നേരത്തെ ചിത്രത്തിന്റെ തിരക്കഥ എംടി വാസുദേവന്‍ നായര്‍ തിരിച്ചു ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഷെട്ടിയുടെ പിന്മാറ്റം. എന്നാല്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥ ഇല്ലാതെ തന്നെ മഹാഭാരതം സിനിമ നിര്‍മ്മിക്കുമെന്ന് ബി ആര്‍ ഷെട്ടി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കുമെന്ന സൂചനയും ബി.ആര്‍ ഷെട്ടി നല്‍കി. ഇതോടെ കോളിവുഡിന് നഷ്ടമാകുന്നത് 1000 കോടിയുടെ പ്രൊജക്ടാണ്.

പുതിയ സിനിമ മലയാളത്തില്‍ നിര്‍മ്മിച്ചാലും അത് ചര്‍ച്ചയാകുക ഹിന്ദി സിനിമയെന്ന പേരിലാകും. ബഹുഭാഷാ ചിത്രമെന്ന രീതിയില്‍ സ്റ്റാര്‍ കാസ്റ്റുമുണ്ടാകും. മോഹന്‍ലാലിനെ പ്രധാന വേഷത്തില്‍ മലയാളത്തിന്റെ സ്വന്തം ചിത്രമാക്കി മാറ്റുന്ന തരത്തിലാണ് ശ്രീകുമാര്‍ മേനോന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലൂടെ വിവാദങ്ങള്‍ക്ക് പുതിയ തലം വന്നു. തന്നെ കേസില്‍ കുടുക്കിയത് ശ്രീകുമാര്‍ മേനോനാണെന്ന ദിലീപിന്റെ ആരോപണമാണ് ഇതിന് കാരണം. ശ്രീകുമാര്‍ മേനോന്റെ സ്വപ്നത്തെ തകര്‍ക്കാന്‍ ദിലീപ് കരുക്കള്‍ നീക്കുന്നുവെന്നും വാദമെത്തി. അതിനിടെയാണ് എംടി സംവിധായകനെതിരെ തിരിഞ്ഞതും നാടകീയ സംഭവങ്ങളുണ്ടാകുന്നതും. ഏതായാലും മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാകുമായിരുന്ന 1000 കോടിയുടെ പ്രോജക്ടാണ് ഇതോടെ നഷ്ടമാകുന്നത്.

എം ടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി സിനിമ നിര്‍മ്മിക്കും എന്നായിരുന്നു ബി.ആര്‍ ഷെട്ടിയുടെ ആദ്യ പ്രഖ്യാപനം. സിനിമയുടെ ചിത്രീകരണം നീണ്ടുപോയതോടെ അതൃപ്തി അറിയിച്ച് എം ടി രംഗത്തുവരികയും തിരക്കഥ തിരികെ ആവശ്യപ്പെടുകയും ചെയ്തു. സിനിമയുമായി മുന്നോട്ടുപോകുമെന്ന് അന്ന് തന്നെ ബി.ആര്‍ ഷെട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിനിമക്കായി എം ടിയുടെ തിരക്കഥ ഉപയോഗിക്കില്ലെന്നാണ് പുതിയ പ്രഖ്യാപനം. മഹാഭാരതം തന്റെ സ്വപ്നപദ്ധതിയാണ്. മഹാഭാരതത്തെക്കുറിച്ചുള്ള ഒരു സിനിമ നിര്‍മ്മിക്കുക തന്നെ ചെയ്യും. എം ടിയുമായി ഇനി സഹകരിക്കാനില്ല. തിരക്കഥ ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ച് കഴിഞ്ഞു. ഈ അവസരത്തില്‍ ആ തിരക്കഥ സിനിമയാക്കി വിവാദം ഉണ്ടാക്കാനില്ലെന്നും ബി.ആര്‍ ഷെട്ടി വ്യക്തമാക്കി.

സംവിധായകനെ ചിലപ്പോള്‍ മാറ്റും. 1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാന്‍ തയ്യാറാണ്. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ സിനിമ പൂര്‍ത്തിയാകണമെന്നാണ് ആഗ്രഹം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കും. 2020ല്‍ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാലിന്റെ കുഞ്ഞാലികുട്ടിക്ക് ശേഷം ഈ സിനിമയിലേക്ക് മോഹന്‍ലാല്‍ മാറുമെന്നാണ് സൂചന. ബോളിവുഡിലേയും കോളിവുഡിലേയും വമ്പന്‍ താരനിര ചിത്രത്തിലുണ്ടാകും.

ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലും വിദേശഭാഷകളിലും മൊഴിമാറ്റിയും സിനിമ പുറത്തിറക്കുമെന്ന് ഷെട്ടി അറിയിച്ചു. എം ടിയുടെ രണ്ടാമൂഴം നോവലില്‍ ഭീമന്റെ വീക്ഷണകോണിലാണ് മഹാഭാരതത്തിന്റെ കഥ പറഞ്ഞത്. എന്നാല്‍ ശ്രീകുമാര്‍ മേനോനുമായി സഹകരിക്കാനില്ലെന്നാണ് എംടിയുടെ നിലപാട്. എംടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസമാണ് ശ്രീകുമാര്‍ മേനോന്‍ പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. ഇതിന് ശേഷം കൂടിക്കാഴ്ച്ച സൗഹാര്‍ദ്ദപരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എംടിയോട് ക്ഷമ ചോദിച്ചു. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും. കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോള്‍ തിരശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരക്കാര്‍ സമയം പാഴാക്കുകയാണെന്നും വിശദീകരിച്ചിരുന്നു. ഇതും എംടിക്ക് പടിച്ചില്ല.

ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി. അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ ഹര്‍ജി എംടി പിന്‍വലിക്കില്ല. ഷെട്ടി പിന്മാറിയതോടെ ശ്രീകുമാര്‍ മേനോന്‍ തിരക്കഥ തിരിച്ചു കൊടുക്കുകയും ചെയ്യും. എല്ലാത്തിനും പിന്നില്‍ നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളാണെന്ന് കരുതുന്നവര്‍ മലയാള സിനിമയില്‍ ഏറെയാണ്. ദിലീപാണ് എല്ലാത്തിനും കാരണമെന്ന് ശ്രീകുമാര്‍ മേനോനും വിലയിരുത്തലുണ്ട്. ഈ ഘട്ടത്തില്‍ ശ്രീകുമാര്‍ മേനോന്‍ പ്രതികരിക്കുകയുമില്ല.

തന്റെ ആദ്യ സിനിമയായ ഒടിയന്റെ അവസാന വര്‍ക്കുകളിലാണ് ശ്രീകുമാര്‍ മേനോന്‍. ഈ സിനിമയില്‍ ശ്രീകുമാര്‍ മേനോന് ഏറെ പ്രതീക്ഷയുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാമൂഴത്തില്‍ വിവാദത്തിന് തല്‍കാലം ശ്രീകുമാര്‍ മേനോന്‍ പരസ്യമായി ഇറങ്ങില്ല. അതിനിടെ ശ്രീകുമാര്‍ മേനോനുമായുള്ള കേസില്‍ തീരുമാനമുണ്ടായി എംടിക്ക് തിരക്കഥ തിരിച്ചു കിട്ടിയാല്‍ അത് വാങ്ങാനും നിരവധി പേര്‍ സജീവമായുണ്ട്. ദുബൈയിലെ പല വ്യവസായികളും ചരട് വലികള്‍ നടത്തുന്നുണ്ട്. കേസില്‍ തീരുമാനം വന്നാല്‍ ഇക്കാര്യത്തില്‍ എംടി അന്തിമ തീരുമാനം എടുക്കും. എങ്കിലും ഈ സിനിമ 1000കോടിയുടെ ബജറ്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്. മലയാളത്തിന് ഉള്‍ക്കൊള്ളാനാകുന്ന ബജറ്റിലാകും സിനിമയെടുക്കുകയെന്നാണ് സൂചന

Similar Articles

Comments

Advertismentspot_img

Most Popular