അനുവദിച്ച അരി സൗജന്യമാക്കണം; പണം വെട്ടിക്കുറയ്ക്കരുത്; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായകമായി അധികം അനുവദിച്ച 89,540 ടണ്‍ അരി സൗജന്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് അരിവില എന്‍ഡിആര്‍എഫില്‍ നിന്നു വെട്ടിക്കുറയ്ക്കരുതെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രളയബാധിതരായ കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ 1.18 ലക്ഷം ടണ്‍ അരി സംസ്ഥാനം സൗജന്യമായി ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചു ഭക്ഷ്യപൊതുവിതരണ മന്ത്രാലയം 89,540 ടണ്‍ അരി അധികമായി അനുവദിച്ചു. തല്‍ക്കാലം വില ഈടാക്കുന്നില്ലെങ്കിലും താങ്ങുവില കണക്കാക്കി ഇതിന്റെ വില ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നോ ഭക്ഷ്യഭദ്രതാനിയമപ്രകാരം കേരളത്തിന് അനുവദിക്കുന്ന മറ്റു പദ്ധതികളില്‍ നിന്നോ കുറയ്ക്കുമെന്നാണു ഭക്ഷ്യപൊതുവിതരണ മന്ത്രാലയം അറിയിച്ചിട്ടുളളത്. എന്‍ഡിആര്‍എഫില്‍ നിന്നും മറ്റു പദ്ധതികളില്‍ നിന്നും ഇതു കുറയ്ക്കുന്നതു സംസ്ഥാനത്തിനു വലിയ പ്രയാസമുണ്ടാക്കും. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഹജ്ജ് യാത്രയ്ക്കുളള കേന്ദ്രങ്ങളായി കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനും മുഖ്യമന്ത്രി കത്തയച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം താല്‍ക്കാലികമായി കൊച്ചിയിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ വിമാനത്താവളം വാണിജ്യ സര്‍വീസിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ കണ്ണൂരിനെ കൂടി എംബാര്‍കേഷന്‍ കേന്ദ്രമായി അംഗീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular