മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ വരെ സംഭാവനയായി ലഭിച്ചത് 713. 92 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിങ്കളാഴ്ച വരെ സംഭാവനയായി ലഭിച്ചത് 713.92 കോടി രൂപ. donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ഓണ്‍ലൈനായി പണമടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ 3.91 ലക്ഷം പേര്‍ ഓണ്‍ലൈനായി സംഭാവന നല്‍കി.

713.92 കോടി രൂപയില്‍ 132.68 കോടി രൂപ സിഎംഡിആര്‍എഫ് പേമെന്റ് ഗേറ്റ്വേ, യുപിഐ എന്നിവ വഴിയും 43 കോടി രൂപ പേടിഎം വഴിയും ഓണ്‍ലൈനായി ലഭിച്ചതാണ്.

എസ്ബിഐയിലെ സിഎംഡിആര്‍എഫ് അക്കൗണ്ടില്‍ നിക്ഷേപമായി 518.24 കോടി രൂപ ലഭിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി രൂപ ലഭിച്ചു. അവധി ദിവസങ്ങളില്‍ മറ്റ് ഓഫീസുകളില്‍ ലഭിച്ച ചെക്കുകളും മറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

നേരത്തെയുള്ള എട്ടു ബാങ്കുകള്‍ക്കുപുറമേ ഐഡിബിഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്വേകളും റേസര്‍ പേ ഗേറ്റ്വേ വഴിയും ഇപ്പോള്‍ പണമടയ്ക്കാം.

അന്താരാഷ്ട്ര ബാങ്കായ സിറ്റിബാങ്ക് അവരുടെ കാര്‍ഡുപയോഗിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെബ്സൈറ്റ് വഴി 250 രൂപയ്ക്കുമേല്‍ നല്‍കുന്ന ഓരോ സംഭാവനയ്ക്കും 500 രൂപ വീതം അധികമായി വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചെലവഴിക്കാന്‍ സന്നദ്ധസംഘടനയ്ക്കു നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ വില്പന സൈറ്റായ ഫ്ളിപ്കാര്‍ട്ട് ഒരു സന്നദ്ധ സംഘടനവഴി സംഭാവന ശേഖരിച്ചു നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സൈറ്റായ ‘മൈന്ത്ര’യും സി.എം.ഡി.ആര്‍.എഫ്. സംഭാവനയ്ക്ക് പ്രചാരണം നല്‍കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular