കേരളത്തിലെ വികസനം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ് ശ്രമം; കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ന്നുവെന്ന് പിണറായി

ന്യൂഡല്‍ഹി: കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ്. ആര്‍എസ്എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രം കീഴ്‌വഴക്കങ്ങള്‍ മാറ്റിയത്.

കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി കേന്ദ്രം ചര്‍ച്ച നടത്തിയത് തെറ്റായ നടപടിയാണ്. നടക്കില്ല എന്ന് കരുതിയ ദേശീയ പാത വികസനം നടക്കുമെന്നുള്ള ഘട്ടമായിരുന്നു ഇപ്പോള്‍.

കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടുണ്ട്. കേരളത്തില്‍ റോഡ് വികസനം തടയാന്‍ ആര്‍എസ്എസ് സംഘടനാപരമായി ഇടപെടുന്നുവെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. കീഴാറ്റൂരില്‍ നിന്നുള്ള സമരസമിതിയുടെ സംഘവും ബി.ജെ.പി നേതാക്കളും ഇന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ കീഴാറ്റൂര്‍ വിഷയത്തില്‍ പരിഹാരം ഉണ്ടാക്കാനായി ഒരു വിദഗ്ധ സമിതിയെ വെക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular