ആലപ്പുഴയില്‍ സ്വര്‍ണ്ണക്കടയുടെ പൂട്ടുപൊളിച്ച് 122 പവന്‍ സ്വര്‍ണം കവര്‍ന്ന 19കാരന്‍ പിടിയില്‍; പ്രതി കഞ്ചാവിന് അടിമ

ആലപ്പുഴ: മുല്ലയ്ക്കലില്‍ സ്വര്‍ണക്കടയുടെ പൂട്ടുപൊളിച്ച് ഒരു കിലോയോളം സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രധാന പ്രതി പിടിയില്‍. കടയ്ക്കുള്ളില്‍ കയറി സ്വര്‍ണം അപഹരിച്ച ആര്യാട് പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് പൂങ്കാവ് ബണ്ടിനു സമീപം പുതുവല്‍ വീട്ടില്‍ സജീര്‍ (19) ആണ് അറസ്റ്റിലായത്.

മോഷണം നടക്കുമ്പോള്‍ കടയ്ക്കു പുറത്തു കാവല്‍നിന്ന രണ്ടാം പ്രതി അമ്പലപ്പുഴ വടക്ക് വണ്ടാനം പുതുവല്‍ വീട്ടില്‍ ഇജാസ് (19) പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. മോഷണമുതല്‍ വില്‍ക്കാന്‍ സഹായിച്ച കാര്‍ത്തികപ്പള്ളി ചിങ്ങോലി പഞ്ചായത്ത് നാലാം വാര്‍ഡ് സുധാവിലാസത്തില്‍ രാകേഷിനെയും (20) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍നിന്നു 122.5 പവന്‍ (980 ഗ്രാം) സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ സഹായിച്ച രാകേഷിന്റെ അമ്മ സുധ (38), ആര്യാട് അയ്യങ്കാളി ജംക്ഷനു സമീപം താമസിക്കുന്ന ആലപ്പുഴ കൊമ്മാടി കാട്ടുങ്കല്‍ സൗമ്യ (29) എന്നിവരെ പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. സജീറും ഇജാസും ചേര്‍ന്നാണു മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. മോഷണം കഴിഞ്ഞ് അഞ്ചാം ദിവസം സജീര്‍, ഇജാസ്, രാകേഷ് എന്നിവര്‍ കഞ്ചാവ് കേസില്‍ എക്സൈസ് ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിന്റെ പിടിയിലായിരുന്നു. എന്നാല്‍, മോഷണക്കേസിലെ പ്രതികളാണെന്ന സൂചനയില്ലാത്തതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടു.

സംശയം തോന്നിയ എക്സൈസ് സിഐ, അന്വേഷണോദ്യോഗസ്ഥനായ ആലപ്പുഴ ഡിവൈഎസ്പിയെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് എക്സൈസ് ശേഖരിച്ച വിരലടയാളങ്ങളുമായി സ്വര്‍ണക്കടയില്‍നിന്നു ലഭിച്ച വിരലടയാളങ്ങള്‍ ഒത്തുനോക്കിയതോടെയാണു പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന്, സൗമ്യയെയും സുധയെയും പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യംചെയ്തു.

പൊലീസ് അന്വേഷിക്കുന്നെന്ന വിവരം അറിഞ്ഞതോടെ പ്രതികള്‍ തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ വിവിധ ഭാഗങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നലെ, വണ്ടാനത്തിനു സമീപം കുഴിച്ചിട്ട സ്വര്‍ണം തിരിച്ചെടുക്കാനെത്തിയപ്പോഴാണ് സജീറിനെ പിടികൂടിയത്. ഇജാസും ഒപ്പമുണ്ടായിരുന്നെങ്കിലും ഓടി രക്ഷപ്പെട്ടു. രാകേഷിനെ കാര്‍ത്തികപ്പള്ളിയില്‍നിന്നാണു പിടികൂടിയതെന്നു ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ പറഞ്ഞു.

ഇജാസും നിരീക്ഷണത്തില്‍ത്തന്നെയുണ്ടെന്നും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. സജീറും ഇജാസും മുന്‍പും പല കേസുകളിലും പ്രതികളാണെന്നു പൊലീസ് പറഞ്ഞു. കുറച്ചു സ്വര്‍ണം വില്‍ക്കുകയും ബാക്കിയുണ്ടായിരുന്നവ ആലപ്പുഴ മെഡിക്കല്‍ കോളജ് കോംപൗണ്ടിനു സമീപം കുഴിച്ചിടുകയുമായിരുന്നു. സ്വര്‍ണം വില്‍പന നടത്തിയ കടകളും തിരിച്ചറിഞ്ഞിട്ടുണ്ട്.

പതിമൂന്നാം വയസ്സു മുതല്‍ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് അറസ്റ്റിലായ പ്രധാന പ്രതി സജീര്‍ പോലീസിനോട് സമ്മതിച്ചു. കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ വാങ്ങുന്നതിനും മദ്യപിക്കുന്നതിനും പണം കണ്ടെത്തുന്നതിനാണു മോഷണം തുടങ്ങിയത്. ആദ്യകാലങ്ങളില്‍ ചെറു വാഹനങ്ങളും മറ്റുമായിരുന്നു മോഷ്ടിച്ചിരുന്നത്. വാഹനമോഷണം സംബന്ധിച്ച് ഒന്നിലധികം കേസുകള്‍ ഇരുവരുടെയും പേരിലുണ്ട്. രണ്ടാം പ്രതി ഇജാസ് ചേര്‍ത്തലയില്‍ ട്രെയിനിനു കല്ലെറിഞ്ഞ കേസിലും പ്രതിയാണെന്നു പൊലീസ് പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular