അഭിമന്യു വധത്തിന്റെ പിന്നില്‍ തീവ്രവാദബന്ധം; എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല; ഇനി അവരുമായി ഒരു ബന്ധവുമില്ലന്നും പി.സി ജോര്‍ജ്

കോട്ടയം: എസ്.ഡി.പി.ഐയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ജനപക്ഷം നേതാവും എം.എല്‍.എയുമായ പി.സി ജോര്‍ജ്. എല്ലാ രാഷ്ട്രീയക്കാരും എസ്.ഡി.പി.ഐ സഹായിച്ചിട്ടുണ്ടെന്നും താനും സഹായിച്ചിട്ടുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു. അഭിമന്യു വധത്തിന്റെ പശ്ചാത്തലത്തിലാണ് പി.സി ജോര്‍ജിന്റെ പ്രതികരണം.’ എസ്.ഡി.പി.ഐ ഇത്ര വര്‍ഗീയവാദികളാണെന്ന് അറിഞ്ഞിരുന്നില്ല. ഇനി അവരുമായി ഒരു ബന്ധവുമില്ല.’

കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണമെന്നും സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. കോളേജിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് അക്രമികള്‍ കൊല നടത്തിയത്.
കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി പൊലീസ് പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കായി ആലപ്പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്.ഡി.പി.ഐ സംസ്ഥാന-ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular