വിചാരണയ്ക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. അടുത്തയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനാണ് തീരുമാനം.

നടിയുടെ ഇതേ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീക്കാന്‍ ഒരുങ്ങുന്നത്. ജില്ലയിലെ സെഷന്‍സ് കോടതികളിലോ അഡിഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ജഡ്ജിയില്ലാത്തതിനാലാണ് കോടതി ഈ ആവശ്യം തള്ളിയത്. തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്ജിയെ വിചാരണയ്ക്കായിവേണമെന്ന് ആവശ്യപ്പെടുന്നതെന്നും നടി ഹൈക്കോടതിയില്‍ ബോധിപ്പിക്കും.

കേസ് വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് എറണാകുളം സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസമാവുകയാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.

പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരുടെ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം. കേസിലെ തെളിവു നശിപ്പിച്ചതിനാണ് പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോയും രാജു ജോസഫും വിചാരണ നേരിടുന്നത്. 2017 ഫെബ്രുവരിയിലാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular