മോഹന്‍ലാലിന്റെ വീടിന് മുമ്പില്‍ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം; സ്ഥലത്ത് വന്‍ പോലീസ് സന്നാഹം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്ന സംഭവത്തെക്കുറിച്ചും അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തെക്കുറിച്ചും ഇതുവരെ ഒരു പ്രതികരണവും നടത്താത്ത അമ്മയുടെ പ്രസിഡന്റ് നടന്‍ മോഹന്‍ലാലിനെതിരെ യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. മോഹന്‍ലാലിന്റെ വീടിനുമുമ്പില്‍ റീത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്.

താരത്തിന്റെ കൊച്ചിയിലെ വീട് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ഗേറ്റിന് മുമ്പില്‍ റീത്ത് വെയ്ക്കുകയും ചെയ്തു. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രതിഷേധക്കാരെ തടയാന്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം, കൊച്ചിയില്‍ മോഹന്‍ലാലിന്റെ കോലം എഐവൈഎഫ് പ്രവര്‍ത്തകര്‍ കത്തിച്ചു. കൊച്ചിയില്‍ ഫിലിം ചേംബര്‍ ആസ്ഥാനത്താണ് പ്രതിഷേധ പ്രകടനം നടന്നത്.

അതേസമയം എഐവൈഎഫിന് ഭീഷണിയുമായി മോഹന്‍ലാല്‍ ആരാധകര്‍ രംഗത്തെത്തിയിരിന്നു. പൊളിച്ചടുക്കി ആറ്റില്‍ താഴ്ത്തും മക്കളേ എന്നാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന കുറിപ്പിലുള്ളത്.

പ്രിയപ്പെട്ട എ.ഐ.വൈ.എഫ് അറിയാന്‍ മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നു. നിങ്ങള്‍ പ്രശസ്തി കിട്ടാന്‍ വേണ്ടി ലാലേട്ടന്റെ കോലം കത്തിച്ചത് കണ്ടു. മുഖ്യമന്ത്രിമാരുടെയും പ്രധാന മന്ത്രിയുടെയും കോലങ്ങള്‍ കത്തിക്കുന്നു അത് 4 ആള്‍ക്കാര്‍ ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാമല്ലോ. അതിലൊന്നും ഞങ്ങള്‍ക്ക് പ്രശനമില്ല. ലാലേട്ടന്‍ കൊച്ചിയില്‍ കാലു കുത്തിക്കില്ല ഷൂട്ടിങ് തടയും എന്നൊക്കെ പറയുന്നത് കേട്ടു. എന്റെ പുന്നാര മക്കളേ..ധൈര്യം ഉണ്ടോ അങ്ങനെ ചെയ്യാന്‍. മോഹന്‍ ലാല്‍ ഫാന്‍സ് വെല്ലുവിളിക്കുന്നു നിങ്ങളെ. പിന്നെ ഒരു കാര്യം..ഞങ്ങള്‍ക്ക് ജാതി,മതം,രാഷ്ട്രീയം, ഇല്ല. ഒറ്റവികാരം മോഹന്‍ലാല്‍. ആവശ്യമില്ലാതെ ഇങ്ങോട്ട് കേറി മേയാന്‍ വന്നാല്‍ പൊളിച്ചടുക്കി ആറ്റില്‍ താഴ്ത്തും പുന്നാര മക്കളേ. പറയുന്നത് ആരാണെന്ന് മനസിലാക്കി വെച്ചോ മോഹന്‍ലാല്‍ ഫാന്‍സ, ഇതാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്.

ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മോഹന്‍ലാല്‍ ആരാധകരിലൂടെയും ഈ പോസ്റ്റ് പ്രചരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ താരത്തെ സംഘടനയില്‍ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് രേവതിയുള്‍പ്പടെയുള്ളവര്‍ അമ്മയ്ക്ക് കത്ത് നല്‍കിയിരുന്നു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമണത്തിനിരയായ നടിയുള്‍പ്പെടെ നാല് പേര്‍ സംഘടനയില്‍ നിന്നും രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് കൊച്ചിയിലും ആലപ്പുഴയിലുമായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

അതേസമയം, പത്മപ്രിയയും രേവതിയും പാര്‍വതിയും അമ്മ നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. വനിതകളുടെ സംഘടനയായ വുമണ്‍ കളക്ടീവിന്റെ പ്രതിനിധികളായാണ് ഇവര്‍ കത്ത് നല്‍കിയിരിക്കുന്നത്. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കത്ത് നല്‍കിയിരിക്കുന്നത്. അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് സംഘടന കത്ത് നല്‍കിയത്. കേരളത്തിനു പുറത്തുള്ള തങ്ങളുടെ സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നാണ് കത്തില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്. ഇന്നലെ രാജിവെച്ച നാലുനടിമാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് ഡബ്ല്യൂസിസി ഇന്ന് രംഗത്ത് വന്നിരിക്കുന്നത്.

ഡബ്ല്യൂസിസി എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് നല്‍കിയ കത്തിന്റെ പൂര്‍ണരൂപം:

ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം.എന്നും #അവള്‍ക്കൊപ്പം.

മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നവരാണ് WCC അംഗങ്ങള്‍. AMMAയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു . AMMA യുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തെ അതിജീവിച്ച നടിക്ക് AMMA യിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ AMMA യിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ AMMAയുടെ യഥാര്‍ത്ഥ നിലപാടെന്താണെന്ന് ഞങ്ങള്‍ക്കറിയേണ്ടതണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നത്.
ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും #അവള്‍ക്കൊപ്പം. മാറ്റങ്ങളുണ്ടാവാന്‍…
ശ്രീ .(ഇടവേള)ബാബു
ജനറല്‍ സെക്രട്ടറി
Association of Malayalam Movie Artists

പ്രിയ സര്‍,

കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMAയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന AMMA യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.

ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങള്‍ അന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ പ്ര്ത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും

2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍

3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്

4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരമൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അംഗങ്ങളുടെയെല്ലാം ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തി സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ

A M M A അംഗങ്ങളായ,

രേവതി ആശാ കേളുണ്ണി

പത്മപ്രിയ ജാനകിരാമന്‍

പാര്‍വതി തിരുവോത്ത്

Similar Articles

Comments

Advertismentspot_img

Most Popular