മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കില്‍.. ഞങ്ങള്‍ തന്ന സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍.. എവിടെയാണെങ്കിലും നീ വരണം.. സംവിധായകന്റെ അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ്

മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കില്‍.. ഞങ്ങള്‍ തന്ന സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍.. ഏത് തടവറയിലാണ് നീയെങ്കിലും ശിക്ഷ കഴിയുമ്പോള്‍ ഞാന്‍ വരാം.. നിന്നെ കൂട്ടാന്‍ നീ വരണം… സിനിമാ സംവിധായകന്‍ മമാസിന്റെ അച്ഛന്‍ റിട്ടയര്‍ഡ് പൊലീസ് ഓഫീസറായ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലെ വരികളാണിത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച 12 വയസ്സുള്ള ഒരു കുട്ടിയെ കുറിച്ചാണ് ആ അച്ഛന്‍ എഴുതിയ കുറിപ്പ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മോഷണക്കേസില്‍ പ്രതിയായി തന്റെ സ്റ്റേഷനില്‍ കൊണ്ടു വന്ന ആ കുരുന്നിന്റെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് തന്റെ മകനായി വളര്‍ത്താന്‍, ആ പൊലീസുകാരന്‍ അവനെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരെയും ഉപേക്ഷിച്ച് അവന്‍ എങ്ങോട്ടോ ഓടിപ്പോയി. എന്നാല്‍ ആ മകനെ ഇന്നും കാത്തിരിക്കുകയാണ് ആ അച്ഛന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ആ കുട്ടിയെ ഞാന്‍ ആദ്യം കാണുന്നത് മറ്റൊരു പോലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു. കറുത്ത പെയിന്റടിച്ച ഗ്രില്ലുകളുള്ള ലോക്കപ്പിനു മുന്നില്‍ വച്ച്.പോലീസുകാര്‍വട്ടം കൂടി നിന്ന് അവനെ ചോദ്യം ചെയ്യുന്നു. അവന്‍ ഒന്നും മിണ്ടുന്നില്ല. എന്തെങ്കിലും ഒരു മറുപടിക്കു വേണ്ടി, ചില ക്ഷമകെട്ട പോലീസുകാര്‍ അവന്റെ താടിയിലും തലയിലും തട്ടുന്നുണ്ട്.ഞാന്‍ ഉച്ച ഊണു കഴിച്ച് സ്റ്റേഷനില്‍ വരുമ്പോഴാണ് ഈ കാഴ്ച.

കാര്യം തിരക്കി.അപ്പൊ കൂടെ ജോലി ചെയ്യുന്ന ഒരു പോലീസുകാരന്‍ പറഞ്ഞു ‘ഇവനൊ?പെരും കള്ളനല്ലെ? പട്ടാപ്പകല്‍ ഓടുപൊളിച്ചിറങ്ങി ഒരു വീട്ടില്‍ മോഷണം ചെയ്യുമ്പോള്‍ നാട്ടുകാര്‍ പിടികൂടി ഇവിടെ എത്തിച്ചതാ.. ‘ ‘ യ്യൊ! ഇത്ര ചെറുപ്പത്തിലൊ!?”എന്റെ ഉള്ളില്‍ നിന്നും അറിയാതെ വന്ന ആശങ്കയുടെ ശബ്ദം. അവന് ഏതാണ്ട് 12 വയസ്സ് പ്രായം വരും.

” ഇവന്റെയൊക്കെ നടു ഇന്ന് തളര്‍ത്തി വിട്ടില്ലെങ്കില്‍ നാളെ നമുക്കൊക്കെ പണിയാകും.” മറ്റൊരു പോലീസുകാരന്‍. എനിക്കന്ന് ഒരു നെടുവീര്‍പ്പിടാനെ കഴിഞ്ഞൊള്ളു. കാരണം ഞാന്‍ അവരെ പോലെ തന്നെ ഒരു സാദാ കോണ്‍സ്റ്റബിള്‍.രണ്ടു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് മറ്റൊരു സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. അവിടെയെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ദാ… ആ കുട്ടിയെ വേറൊരു കേസ്സില്‍ പിടിച്ച് സ്റ്റേഷനില്‍ കൊണ്ടു വന്നിരിക്കുന്നു. അതും ഒരു മോഷണത്തിനാണ്. കൊച്ചു കുട്ടി ആയതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ പോലീസ് .

മുന്‍പരിചയം ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ അവനെ എന്റെ മേശയ്ക്കരികില്‍ ചേര്‍ത്തു നിര്‍ത്തി സ്‌നേഹത്തോടെ ചിലതു ചോദിച്ചു. എനിക്ക് അറിയേണ്ടിയിരുന്നത് അവന്റെ വീട്, മാതാപിതാക്കള്‍, സഹോദരങ്ങള്‍, വീട്ടിലെ സാഹചര്യം എന്നതൊക്കെയായിരുന്നു. ചോദ്യത്തിലെ മൃദുത്വം കൊണ്ടാകാം അവന്‍ എന്നോട് ഉള്ളുതുറക്കാന്‍ തുടങ്ങി. അപ്പോഴേക്കും അവനെ കേള്‍ക്കാനായി ഉദ്യോഗസ്ഥര്‍ ചുറ്റിനും കൂടി .ഞാന്‍ അവനെ സ്‌നേഹത്തോടെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചു .തലയില്‍ ചെറുതായി തലോടിക്കൊണ്ടിരുന്നു. കടത്തിണ്ണകളിലും പോലീസ് സ്റ്റേഷനുകളിലും അന്തിയുറങ്ങിയതിന്റെ എത്രയെത്ര തീഷ്ണ അനുഭവങ്ങളാണ് ആ കുഞ്ഞു ബാല്യത്തിനുള്ളത്. അവന്റെ മുടി ചെമ്പിച്ചതും പൊടിപിടിച്ചതും വഴുക്കലുള്ളതുമായിരുന്നു.

മുഖത്ത് പോറലുകളുടെ ഉണങ്ങിയ പാടുകള്‍. ആരോ ഉപേക്ഷിച്ച കീറിയ പാന്റും ,പൊടിമണ്ണു നിറമുള്ള അളവു തെറ്റിയ ഷര്‍ട്ടും. എന്റെ സ്‌നേഹം ആ പിഞ്ചു ബാല്യത്തെ അസ്വസ്ഥതപ്പെടുത്തി. അവന്റെ മുഷിഞ്ഞ കണ്ണുകളുടെ ഓരങ്ങളില്‍ എവിടെയൊ ചെറിയ നനവ് കിനിഞ്ഞു വരുന്നത് ഞാന്‍ കണ്ടു. കഥകളുടെ കെട്ടഴിയുന്തോറും കീഴ് ചുണ്ട് വിതുമ്പുകയും മൂക്ക് വിയര്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.മദ്യപാനിയായ അച്ഛന്‍. രോഗി ആയിരുന്നിട്ടും കൂലിപ്പണിക്കുപോയി വീടു നോക്കുന്ന അമ്മ. വേറെയും മൂന്നു കുഞ്ഞുങ്ങള്‍.

അമ്മ വയ്യാതിരുന്ന് നനഞ്ഞ വിറക് അടുപ്പില്‍ വച്ച് തീ ഊതിക്കത്തിച്ച് കഞ്ഞി വേവിക്കുമ്പോള്‍, കുടി കഴിഞ്ഞു വരുന്ന അച്ഛന്‍ അമ്മയുടെ മുടി കൂട്ടിപ്പിടിച്ച് തറയിലൂടെ വലിച്ച് ചവിട്ടിമെതിക്കും.കുട്ടികളെയും അയാള്‍ ഉപദ്രവിക്കും. തുടയിലും പുറത്തും കമ്പി പഴുപ്പിച്ചു വച്ച് പൊള്ളിച്ചതിന്റെ കരിവാളിച്ച പാടുകള്‍ ആ കുരുന്ന് എന്നെ കാണിച്ചു തന്നു.ഞാന്‍ അവനെ കൂടുതല്‍ വാത്സല്യത്തോടെ ചേര്‍ത്തു പിടിച്ചു.കാക്കിയുടെ ഉള്ളില്‍ ആരും കാണാതെ ഒരഛന്‍ തേങ്ങിക്കരയുന്നുണ്ടായിരുന്നു. എന്റെ മനസ്സ് അവനെ കുളിപ്പിച്ച് നല്ല ഉടുപ്പിടുവിച്ച് നെറുകയില്‍ തെരുതെരെ ഉമ്മവച്ചു കൊണ്ടിരുന്നു.”നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ടു പൊയ്‌ക്കോട്ടെ? അവിടെ ഒരു അനുജത്തി കുട്ടിയും, അമ്മയും, മുത്തഛനും മുത്തശ്ശിയുമുണ്ട്.ഒരു ചേട്ടനുണ്ട്-മമാസ് .

അവന്‍ പഠിക്കുന്നത് പാലക്കാടാണ്. അനുജത്തി ചിന്നു മോള് പഠിക്കുന്ന സ്‌കൂളില്‍ മോനെ ചേര്‍ക്കാം. എന്താ നമുക്ക് പോകാം.?” അവന്‍ സമ്മതിച്ചു. അവന്റെ മുഷിഞ്ഞ മുഖത്ത് പ്രതീക്ഷയുടെ ചെറിയൊരു വെളിച്ചം കണ്ടതുപോലെ. ഞങ്ങള്‍ വീട്ടിലെത്തി. എല്ലാവരെയും പരിചയപ്പെടുത്തി. കിടക്കാന്‍ പ്രത്യേക മുറിയും, കട്ടിലും നല്ലമെത്തയും കൊടുത്തു.വീട്ടില്‍ എല്ലാവര്‍ക്കും വലിയ സന്തോഷമായി. ചിന്നുമോള്‍ക്ക് കൂട്ടിന് ഒരു ചേട്ടനെ കിട്ടിയ സന്തോഷം. ചിന്നു മോളുടെ സ്‌കൂളില്‍ അവനെ ചേര്‍ക്കാനുള്ള കാര്യങ്ങള്‍ നീക്കി. പിറ്റേന്ന് ജോലി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ ചിന്നുമോള്‍ ഓടി വന്ന് വലിയൊരു പരാതി പറഞ്ഞു ‘ ആ ചേട്ടായി അഛന്‍ നട്ട ഈറ്റയെല്ലാം വെട്ടിക്കളഞ്ഞു. ‘ ഞാന്‍ ഞെട്ടിപ്പോയി. പറമ്പിന്റെ മൂലയില്‍ പൊന്നുപോലെ വളര്‍ത്തി സംരക്ഷിച്ചു പോന്ന ഒന്നാന്തരം ഈറ്റകളെല്ലാം അപ്പാടെ വെട്ടിക്കളഞ്ഞിരിക്കുന്നു.

തന്നെയുമല്ല പറമ്പില്‍ വെട്ടുകിട്ടാത്ത മരങ്ങളുമില്ലായിരുന്നു. എനിക്ക് അടക്കാനാവാത്ത സങ്കടവും ദേഷ്യവും വന്നു. വീട്ടിലെല്ലാവര്‍ക്കും അവനോട് ബുദ്ധിമുട്ടായി. എന്റെ ശ്വാസഗതി നിയന്ത്രിക്കാന്‍ പാടുപെട്ടു. കുറച്ചു നേരം മെഡിറ്റേഷനില്‍ ഇരുന്നു. ആശ്വാസമായപ്പോള്‍ അവനെ ചേര്‍ത്തിരുത്തി. ‘ എന്താ മോനെ നീയിങ്ങനെ..?” അവന്‍ ഒന്നും മിണ്ടിയില്ല. അവന്റെ മുഖത്തിന് കെട്ടടങ്ങാത്ത ഏതൊ പകയുടെ കനല്‍ നിറമായിരുന്നു. തല്ലിക്കെടുത്തിയ സന്തോഷങ്ങളുടെയും സ്വപ്നങ്ങളുടെയും പട്ടടയിലെ കനലുകള്‍.
പിറ്റേന്ന് ഞാന്‍ ജോലിക്കു പോകും മുന്‍പ് വീട്ടിലെ കൃഷി ആയുധങ്ങളെല്ലാം ഒളിപ്പിച്ചു വച്ചു. അവനെ പ്രത്യേകം ശ്രദ്ധിച്ചേക്കണമെന്നും സ്‌കൂളില്‍ ചേര്‍ന്നു കഴിഞ്ഞ് മറ്റു കുട്ടികളുമായി ഇടപെട്ടു കഴിയുമ്പോള്‍ എല്ലാം മാറിക്കൊള്ളുമെന്നൊക്കെ വീട്ടിലുള്ളവരെ പറഞ്ഞ് ആശ്വസിപ്പിച്ചു.വൈകിട്ട് ജോലി കഴിഞ്ഞു വരും വഴി അയല്‍ക്കാരെ കണ്ടു. അവര്‍ പരിഭ്രാന്തിയിലായിരുന്നു.” സാറെ.. ആ കൊച്ചിനെ കാണാനില്ല. ഞങ്ങള്‍ പറമ്പിലും മറ്റും അന്വേഷിച്ചു. ഇനിയിപ്പൊ എന്താ ചെയ്ക? ആ ചോദ്യം എന്റെ ഉള്ളിലും ആവര്‍ത്തിച്ചു. ”ഇനി എന്താ ചെയ്യുക..?” അവന്‍ പറഞ്ഞു തന്ന അഡ്രസ്സു വച്ച് അപ്പോള്‍ തന്നെ ഞങ്ങള്‍ പുറപ്പെട്ടു. വീട്ടിലെത്തി. അവിടെ ഇല്ല.തന്നെയുമല്ല ആ കുട്ടി പറഞ്ഞതിനേക്കാള്‍ ഭീകരമായിരുന്നു ആ വീടിന്റെ അന്തരീക്ഷം. അയല്‍ക്കാര്‍ ഓരോന്ന് പറയുന്നതു കേട്ടപ്പോള്‍ ഉള്ളു നുറുങ്ങിപ്പോയി. ഞങ്ങള്‍ തിരിച്ചു പോന്നു. മടങ്ങും വഴിയാണ് ആ വിവരം അറിഞ്ഞത് അവനെ മറ്റൊരു സ്റ്റേഷനില്‍ മോഷണത്തിന് പിടിച്ചെന്ന്.

ഞാന്‍ സ്തബ്ധനായി. ഒരു നിമിഷം കണ്ണടച്ചിരുന്നു പോയി. ഇപ്പോള്‍ എത്ര ഋതുക്കളാണ് കടന്നു പോയിരിക്കുന്നത്! എങ്കിലും…..
”മോനെ.. ഈ പോസ്റ്റ് നീ കാണുന്നുണ്ടെങ്കില്‍.. ഞങ്ങള്‍ തന്ന സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍.. ഏത് തടവറയിലാണ് നീയെങ്കിലും ശിക്ഷ കഴിയുമ്പോള്‍ ഞാന്‍ വരാം.. നിന്നെ കൂട്ടി വരാന്‍. നീ വരുമൊ? അന്നു നീ കണ്ട മുത്തഛനും മുത്തശ്ശിയും അമ്മയും ഇന്നില്ല. ചിന്നുമോള്‍ വിവാഹം ചെയ്ത് ഒരു കുട്ടിയായി. നീ കാണാത്ത ചേട്ടനും കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായി. ഞാന്‍ ഇന്ന് പോലീസല്ല. കാണാന്‍ ആഗ്രഹമുണ്ട്. നീ വരുമൊ?

Similar Articles

Comments

Advertismentspot_img

Most Popular