നിപ്പ വൈറസ്: കോഴിക്കോട് പൊതുപരിപാടികള്‍ക്ക് മെയ് 31 വരെ വിലക്ക്; ട്യൂഷനുകള്‍ക്കും ട്രെയിനിങ് ക്ലാസുകള്‍ക്കും വിലക്ക് ബാധകം

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു. വി ജോസ് നിര്‍ദ്ദേശം നല്‍കി. മെയ് 31 വരെ ട്യൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നിപ്പ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൂടി മരിച്ചിരുന്നു. പേരാമ്പ്ര ചെങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. രോഗ ബാധ ആദ്യം സ്ഥിരീകരിച്ച സഹോദരങ്ങളായ സാബിത്തിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൂസയുള്‍പ്പടെ നാല് പേരാണ് നിപ്പ ബാധിച്ച് ഒരു കുടുംബത്തില്‍ നിന്ന് മരണപ്പെട്ടത്.

ഇതോടെ സംസ്ഥാനത്ത് നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. നിപ്പ രോഗം സ്ഥിരീകരിച്ച 13 പേരില്‍ ഒരാളായിരുന്നു മൂസ. ഇവരുടെ വീടിന്റെ കിണറ്റിലാണു വവ്വാലുകളെ കണ്ടെത്തിയത്. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular