കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് സര്‍വ്വേ ഫലം!!! 102 സീറ്റുവരെ ലഭിക്കുമെന്ന് കണ്ടെത്തല്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം ലഭിക്കുമെന്ന് പുതിയ സര്‍വേഫലം. ലോക്നീതി സി.എസ്.ഡി.എസ്.എ.ബി.പി ഏപ്രില്‍ 27 മുതല്‍ മേയ് മൂന്നുവരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 224ല്‍ 92 മുതല്‍ 102 വരെ സീറ്റ് ലഭിക്കാമെന്നാണു കണ്ടെത്തല്‍. ഇതേ സംഘം ഏപ്രില്‍ 13 മുതല്‍ 18 വരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 85-91 സീറ്റ് ആണു പ്രവചിച്ചിരുന്നത്

ബിജെപിക്കു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസമാദ്യം പ്രചാരണം തുടങ്ങിയതിനു ശേഷമുള്ള സര്‍വേയാണിത്. പുതിയ സര്‍വേയില്‍ 79-89 സീറ്റാണു ബിജെപിക്കു കണക്കുകൂട്ടുന്നത്. ആദ്യ സര്‍വേയില്‍ ഇത് 89-95 ആയിരുന്നു. ജനതാദള്‍ എസിനു 34-42 സീറ്റ് ലഭിച്ചേക്കാം. കഴിഞ്ഞ മാസത്തെ സര്‍വേയില്‍ 3238 സീറ്റ് ആയിരുന്നു പ്രവചിച്ചിരുന്നത്.

ആദ്യ സര്‍വേ നടക്കുമ്പോള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നില്ല. ജനതാദള്‍എസിനു കാര്യമായ സ്വാധീനമുള്ള പഴയ മൈസൂരു മേഖല ഒഴികെ ഹൈദരാബാദ്കര്‍ണാടക, തീരദേശമേഖല, മുംബൈ കര്‍ണാടക മേഖലകളിലെല്ലാം കോണ്‍ഗ്രസിനു മേല്‍ക്കൈ ലഭിക്കാം. ഇതേസമയം ലിംഗായത്ത് സമുദായത്തെ പ്രത്യേക മതമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്‍കിയ ശുപാര്‍ശ കോണ്‍ഗ്രസിനു വലിയ ഗുണമുണ്ടാക്കില്ല.

സിദ്ധരാമയ്യ സര്‍ക്കാരിന്റെ ഭരണം പൂര്‍ണ സംതൃപ്തി നല്‍കുന്നുവെന്നു സര്‍വേയില്‍ പങ്കെടുത്ത 29% പേരും മോദിയുടെ ഭരണമാണു നല്ലതെന്ന് 23% പേരും അഭിപ്രായപ്പെടുന്നു. ദേശീയ വിഷയങ്ങളെക്കാള്‍ വോട്ടര്‍മാര്‍ക്കു താല്‍പര്യം സംസ്ഥാന വിഷയങ്ങളിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്കു യെഡിയൂരപ്പയെക്കാള്‍ ആറു ശതമാനം അധിക പിന്തുണ സിദ്ധരാമയ്യയ്ക്കുണ്ട്. എന്നാല്‍, തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചശേഷമുള്ള ജനപ്രീതി വിലയിരുത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മുന്നില്‍.

Similar Articles

Comments

Advertismentspot_img

Most Popular