‘സ്വന്തം സിനിമയ്ക്ക്അവാര്‍ഡ് ലഭിക്കാത്തതിന്‌ ജൂറി അംഗമായ എന്നെ തെറിയഭിഷേകം നടത്തിയ ആളാണ്’…! ജോയ് മാത്യുവിനെതിരേ ഡോ. ബിജു

കോഴിക്കോട്: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചവരെ പരിഹസിച്ചുള്ള നടന്‍ ജോയ് മാത്യുവിന്റെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ഡോ. ബിജു. അവാര്‍ഡിനുവേണ്ടിയല്ല മറിച്ചു ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്ന ജോയ് മാത്യുവിന്റെ പരാമര്‍ശത്തിലെ ഇരട്ടത്താപ്പ തന്റെ അനുഭവകഥയിലൂടെ തുറന്നുകാട്ടിക്കൊണ്ടാണ് ഡോ. ബിജു രംഗത്തുവന്നത്.

ജോയ് മാത്യുവിന്റെ പേരുപരാമര്‍ശിക്കാതെ ‘ഒരു സംവിധായക നടന്‍’ എന്നു പറഞ്ഞാണ് ഡോ. ബിജുവിന്റെ മറുപടി. തന്റെ ചിത്രത്തിന് പുരസ്‌കാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 2012ലെ ദേശീയ പുരസ്‌കാര ജൂറിയില്‍ ഉള്‍പ്പെട്ട തന്നെ ജോയ് മാത്യു തെറിവിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നാണ് ഡോ. ബിജു പറയുന്നത്.

‘അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയില്‍ ഇദ്ദേഹം എന്നെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വര്‍ഷം അവാര്‍ഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീര്‍ത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്… അല്ല ഞാന്‍ ഫോണ് കട്ട് ചെയ്യുകയായിരുന്നു… എന്നെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു…’ അദ്ദേഹം പറയുന്നു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അവാര്‍ഡിന് വേണ്ടിയല്ല ജനങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമ എടുക്കുന്നത് എന്ന് ഒരു സംവിധായക നടന്‍. ഇന്നലെ അവാര്‍ഡ് ദാന ചടങ്ങു ബഹിഷ്‌കരിച്ച നിലപാടുള്ള സിനിമാ പ്രവര്‍ത്തകരെ ആവോളം പരിഹസിക്കുന്നുമുണ്ട് അദ്ദേഹം….സത്യത്തില്‍ ഇത് വായിച്ചപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയം… കാര്യം മറ്റൊന്നുമല്ല. 2012 ല്‍ ദേശീയ പുരസ്‌കാര ജൂറിയില്‍ ഞാനും അംഗമായിരുന്നു.

അന്ന് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ച ദിവസം രാത്രിയില്‍ ഇതേ ദേഹം എന്നെ ഫോണില്‍ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ സിനിമയ്ക്ക് ആ വര്‍ഷം അവാര്‍ഡ് കിട്ടാത്തത്തിലുള്ള ദേഷ്യം എന്നെ നല്ല ഒന്നാന്തരം തെറി പറഞ്ഞാണ് തീര്‍ത്തത്. തെറി മാത്രമല്ല ജാതി അധിക്ഷേപം കൂടി നടത്തിയ ശേഷമാണ് അദ്ദേഹം ഫോണ് വെച്ചത്… അല്ല ഞാന്‍ ഫോണ് കട്ട് ചെയ്യുകയായിരുന്നു… എന്നെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജാതി പറഞ്ഞു അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ ഞാന്‍ കൊടുത്ത കേസില്‍ അദ്ദേഹം ജാമ്യം എടുത്തു. കേസ് ഇപ്പോഴും തുടരുന്നു…

തന്റെ സിനിമയ്ക്ക് അവാര്‍ഡ് കിട്ടിയില്ല എന്നതിന്റെ പേരില്‍ ജൂറി മെമ്പറെ ഫോണില്‍ വിളിച്ചു തെറി പറയുകയും അധിക്ഷേപിക്കുകയും ചെയ്ത അദ്ദേഹം ഇതാ ഇപ്പോള്‍ പറയുന്നു. ഞാന്‍ അവാര്‍ഡുകള്‍ക്ക് വേണ്ടിയല്ല ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമ ചെയ്യുന്നത്.. ഒപ്പം ഇത്തവണ ദേശീയ അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ച നിലപാടുള്ള കലാകാരന്മാരോട് പുച്ഛവും… ചിരിക്കണോ കരയണോ..അപ്പൊ സാറേ കോടതിയില്‍ കേസിന്റെ അടുത്ത അവധിക്ക് കാണാം..

Similar Articles

Comments

Advertismentspot_img

Most Popular