പ്രതിമാസം പത്തുലക്ഷം രൂപ!!! അപ്പാര്‍ട്ട്‌മെന്റും മകളെയും വിട്ടുനല്‍കണം; ഷമിക്കെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷമിക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ച് രംഗത്ത് വന്ന ഭാര്യ ഹസിന്‍ ജഹാന്‍ ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍. പ്രതിമാസം പത്തു ലക്ഷം രൂപയാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ അപാര്‍ട്മെന്റും മകളെയും വിട്ടു നല്‍കണമെന്നും അഭിഭാഷകന്‍ മുഖേന ഹസിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഷമി കോടികളാണ് സമ്പാദിക്കുന്നതെന്നും അതുകൊണ്ട് തന്നെ പണം സംബന്ധിച്ച് അയാള്‍ക്കൊരു പ്രശ്നവും ഉണ്ടാകില്ലെന്നുമാണ് ഹസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക പീഡനത്തിലെ പല വകുപ്പുകളില്‍ പെടുത്തിയാണ് ജഹാന്റെ പരാതിയില്‍ പൊലീസ് ഷമിക്കെതിരേയും കുടുംബത്തിനെതിരേയും കേസെടുത്തിരിക്കുന്നത്.

‘വര്‍ഷം 100 കോടി രൂപയോളം നേടുന്ന താരമാണ് ഷമി. അതുകൊണ്ട് തന്നെ മാസം 10 ലക്ഷമെന്നത് നല്‍കാന്‍ അദ്ദേഹത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. ഭാര്യയേയും മകളെയും സംരക്ഷിക്കണമെന്നത് അദ്ദേഹത്തിന്റെ കടമയാണ്. അതുകൊണ്ട് ഏഴു ലക്ഷം ജഹാനും മൂന്ന് ലക്ഷം മകള്‍ക്കും നല്‍കണം. യാദവ് പൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്താക്കാന്‍ പാടില്ല. മകളുടെയും ഭാര്യയുടെയും അവകാശം നഷ്ടപ്പെടുത്തരുത്’ ഹസിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഗാര്‍ഹിക പീഡനത്തിന് കീഴില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന കേസില്‍ അലിപോര്‍ കോടതി രണ്ടു പേരോടും പരാതി സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് നാലിനാണ് കേസ് വീണ്ടും കേള്‍ക്കുന്നത്. ഷമി, അമ്മ അഞ്ജുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവര്‍ക്കെതിരേ ചൊവ്വാഴ്ച രാവിലെയാണ് ജഹാന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 8 നായിരുന്നു ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായ ഷമി ഇപ്പോള്‍ ടീമിനൊപ്പമാണ്. നേരത്തെ താരത്തിനു വാഹനപകടത്തില്‍ പരിക്കേറ്റപ്പോള്‍ ഹസിന്‍ കാണനെത്തിയെങ്കിലും ഷമി കൂടിക്കാഴ്ചയ്ക്ക് തയ്യാറായിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular