കാലിത്തീറ്റ കുംഭകോണം; നാലാം കേസില്‍ ലാലുവിന് ഏഴുവര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും; ഇനി രണ്ടു കേസുകള്‍ കൂടി

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ഏഴുവര്‍ഷം തടവ്. 30 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രത്യേക സിബിഐ കോടതിയാണു വിധി പ്രസ്താവിച്ചത്. 1995 -– 96 കാലയളവില്‍ ഡുംക ട്രഷറിയില്‍നിന്ന് 3.13 കോടി രൂപ തട്ടിച്ചെന്ന കേസിലാണു വിധി. കേസില്‍ 19 പേര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 31 പ്രതികളില്‍ ബിഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ വിട്ടയച്ചു. 1995 ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മൃഗസംരക്ഷണ വകുപ്പിനു കാലിത്തീറ്റയും മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തതായി 96 വ്യാജ ബില്ലുകള്‍ ഹാജരാക്കി പണം തട്ടിയെന്നാരോപിച്ച് 48 പേര്‍ക്കെതിരെയാണു സിബിഐ കുറ്റപത്രം തയാറാക്കിയത്. ഇവരില്‍ 14 പേര്‍ വിചാരണയുടെ കാലയളവില്‍ മരിക്കുകയും മൂന്നുപേര്‍ മാപ്പുസാക്ഷികളാവുകയും ചെയ്തു.
ആകെ 950 കോടി രൂപ തട്ടിയ കാലിത്തീറ്റക്കേസുകളില്‍ നാലെണ്ണത്തില്‍ വിധി പ്രഖ്യാപിച്ചു. ലാലു നാലിലും ശിക്ഷിക്കപ്പെട്ടപ്പോള്‍, ജഗന്നാഥ് മിശ്രയെ രണ്ടെണ്ണത്തില്‍ ശിക്ഷിച്ചു. ശേഷിക്കുന്ന രണ്ടു കേസുകളുടെ വിചാരണ റാഞ്ചിയിലും പട്‌നയിലുമായി പുരോഗമിക്കുകയാണ്. രണ്ടാം കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതോടെ ഡിസംബര്‍ 23 മുതല്‍ ലാലു ജയിലിലാണ്.
കാലിത്തീറ്റയുമായി ബന്ധപ്പെട്ട് ആകെയുള്ള ആറ് കേസുകളില്‍ മൂന്നെണ്ണത്തിന്റെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിയോട് കൂടി ലാലുവിന്റെ ശിക്ഷ ഇരുപതര വര്‍ഷമായി. ചൈബാസ ട്രഷറിയില്‍ നിന്ന് ആദ്യത്തെതവണ 37.7 കോടി രൂപയും പിന്നീട് 37.62 കോടി രൂപയും ഡിയോഗഡ് ട്രഷറിയില്‍ നിന്ന് 89.27 കോടിരൂപയും പിന്‍വലിച്ച കേസുകളില്‍ ലാലുപ്രസാദ് ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 2013ല്‍ ആദ്യ കേസില്‍ ലാലുവിന് അഞ്ചര വര്‍ഷവും 2017 ല്‍ രണ്ടാം കേസില്‍ മൂന്ന് വര്‍ഷവും 2018ല്‍ മൂന്നാം കേസില്‍ മൂന്നര വര്‍ഷവുമായിരുന്നു ലാലുവിന് ശിക്ഷ ലഭിച്ചത്. റാഞ്ചിയിലെ ഡോറണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ അഴിമതിക്കേസ് കോടതിയുടെ പരിഗണനയിലാണ്.
അതേസമയം റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് സയന്‍സസില്‍ അഡ്മിറ്റായതിനാല്‍ കോടതിയില്‍ വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവ് എത്തില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ലാലുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഈ മാസം 17നായിരുന്നു ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വിധി കേള്‍ക്കാന്‍ ലാലു കോടതിയിലെത്തി.

Similar Articles

Comments

Advertismentspot_img

Most Popular