മികച്ച പ്രകടനം കാഴ്ചവെക്കുന്നവരേയും പുറത്താക്കുന്നു… ടീം ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്, ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് സിനിമയില്‍!

കൊല്ലം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേസ് ബൗളര്‍ ശ്രീശാന്ത് രംഗത്ത്. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നവരെയും ടീമില്‍ നിന്ന് പുറത്താക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് കാഴ്ചയാണെന്ന് ശ്രീശാന്ത് കുറ്റപ്പെടുത്തി. അതുകൊണ്ടു തന്നെ തന്റെ ശ്രദ്ധ സിനിമലോകത്താണെന്നും ശ്രീശാന്ത് പറഞ്ഞു.

2006ല്‍ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഒരു ടെസ്റ്റ് ജയിച്ചപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് മലയാളി പേസര്‍ ശ്രീശാന്താണ്. കല്ലിസ്, സ്മിത്ത്, അംല എന്നിവരുടെതേടക്കം 8 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്ത് മാന്‍ ഓഫ് ദ മാച്ചുമായി. 4 വര്‍ഷത്തിനപ്പുറം ഡര്‍ബനില്‍ വീണ്ടും ഇന്ത്യ-ദക്ഷിണാഫ്രിക്കന്‍ സംഘത്തെ കീഴടക്കിയപ്പോഴും മുന്‍നിരവിക്കറ്റുകളുമായി ശ്രീ കളം നിറഞ്ഞു. എന്നാല്‍ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ പര്യടനം പാതിവഴിയിലെത്തി നില്‍ക്കുമ്പോള്‍ ശ്രീശാന്ത് കളത്തിന് പുറത്താണ്, പരമ്പരയും ഇന്ത്യ തോറ്റു.

ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഭുവനേശ്വര്‍ കുമാറിനെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തിയതില്‍ അത്ഭുതമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ രീതികള്‍ പലപ്പോഴും അങ്ങനെയാണെന്നും ശ്രീശാന്ത് തുറന്നടിച്ചു. നേരത്തെ 2006 ലെ ടെസ്റ്റില്‍ ശ്രീശാന്തിന്റെ തല ലക്ഷ്യമാക്കി പന്തെറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ആന്ദ്രെ നെല്‍ രംഗത്തെത്തിയിരുന്നു. താന്‍ എപ്പോഴും ആക്രമണശൈലിയാണ് പിന്തുടരാറുള്ളതെന്നും ശ്രീശാന്തുമായുള്ള ഉരസല്‍ വ്യത്യസ്തമായ അനുഭവമായിരുന്നെന്നും നെല്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റ് മത്സരം നടക്കുന്ന വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ് സംഭവം അരങ്ങേറിയത് എന്നതാണ് വിഷയം വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ വാണ്ടറേഴ്സില്‍ നാല് തവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ മൂന്നെണ്ണം സമനിലയിലാവുകയും ഒരു മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. 24ന് നടക്കുന്ന അവസാന ടെസ്റ്റില്‍ ജയിച്ച് മാനം രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Similar Articles

Comments

Advertismentspot_img

Most Popular