ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കും; പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ധിന് ആഹ്വാനം ചെയ്ത് കര്‍ണി സേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കി കര്‍ണി സേന. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണി സേന ഭീഷണിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബന്‍സാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ് ശക്തമാണെന്ന് ഉറപ്പിക്കാന്‍ മുംബൈയല്‍ തന്നെയുണ്ടാവുമെന്ന് രജ്പുത് കര്‍ണി സേനയുടെ നേതാവ് ലോകേന്ദ്ര സിംഗ് കല്‍വി പറഞ്ഞു.

ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ജൗഹര്‍ അനുഷ്ഠിക്കുമെന്നും കര്‍ണി സേന ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകള്‍ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹര്‍. യുദ്ധത്തില്‍ തോല്‍വി ഉറപ്പാവുന്ന ഘട്ടത്തില്‍ സ്ത്രീകള്‍ വലിയ ചിതകൂട്ടി കൂട്ടമായി ജീവനൊടുക്കുകയും പുരുഷന്മാര്‍ ഒന്നടങ്കം യുദ്ധഭൂമിയില്‍ മരണം വരിക്കുകയും ചെയ്യുന്നതാണ് ജൗഹര്‍.

എന്നാല്‍ പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വിഷയം അടിയന്തരമായി പരിഗണിക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയാണു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്. സിനിമയുടെ പ്രദര്‍ശനം ക്രമസമാധാനത്തിനു പുറമേ ജീവനും സ്വത്തിനും വലിയ ഭീഷണി ഉണ്ടാക്കുമെന്ന വാദവും കോടതി പരിഗണിച്ചില്ല. ഇതോടെയാണ് കര്‍ണി സേന ബന്ദുമായി രംഗത്തുവന്നിരിക്കുന്നത്. ജനുവരി 25 ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങളുമായാണ് പത്മാവത് റിലീസിംഗിനൊരുങ്ങുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular