പത്തനംതിട്ട: അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം തള്ളി സ്കൂൾ മാനേജ്മെന്‍റ്. വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശമ്പള ആനുകൂല്യങ്ങൾ വൈകിപ്പിച്ചതെന്ന് രേഖകൾ പുറത്തുവിട്ട് സ്കൂൾ മാനേജർ വാദിക്കുന്നു. വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർ വ്യക്തമാക്കി. മരിച്ച ഷിജോ വി ടിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാറാണമൂഴിയിലെ വീട്ടുവളപ്പിൽ നടക്കും.
എയ്ഡഡ് സ്കൂൾ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വർഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകാനായിരുന്നു ഹൈക്കോടതി വിധി. കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്ന വിധിയിൽ രണ്ട് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ഉത്തരവ് ഇറങ്ങിയത്. അതിനു ശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നൽകി. കുടിശ്ശിക കൂടി ലഭിക്കമെങ്കിൽ ഡിഇ ഓഫീസിൽ നിന്ന് ഒതന്‍റിഫിക്കേഷൻ നൽകണമായിരുന്നു.
പലവട്ടം കത്ത് നൽകിയിട്ടും നടപടി വൈകിപ്പിച്ചെന്ന് സ്കൂൾ മാനേജർ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് അധ്യാപികയുടെ ഭർത്താവ് ഷിജോയും അച്ഛൻ ത്യാഗരാജനും ഡിഇ ഓഫീസ് കയറി ഇറങ്ങി. ഒടുവിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഒതറ്റിഫിക്കേഷൻ നൽകിയത്. ശമ്പള ആനുകൂല്യങ്ങൾ വൈകിയതിൽ മനംനൊന്ത് ഷിജോ ജീവനൊടുക്കിയതിന്‍റെ അടുത്ത ദിവസം നാറാണംമൂഴി സെന്‍റ് ജോസഫ്സ് സ്കൂൾ പ്രഥമ അധ്യാപികയെ സമ്മർദ്ദപ്പെടുത്തി പുതിയൊരു കത്ത് ഡിഡി വാങ്ങിയെന്ന് മാനേജർ പറയുന്നു. ഒതറ്റിഫിക്കേഷൻ നടപടി വൈകിയ വീഴ്ചയെല്ലാം എച്ച്.എമ്മിന്‍റെ മേൽ കെട്ടിവെയ്ക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും കത്ത് പുറത്തുവിട്ട് മാനേജർ വാദിക്കുന്നു.
പത്തനംതിട്ട ഡി.ഇ. ഓഫീസിലെ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ഉത്തരവിനൊപ്പം പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജിമെന്‍റിനും പൊതുവിദ്യാഭ്യാസ ഢയറക്ടർ ശുപാർശ നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം ഇന്നലെ ചേർന്ന സെന്‍റ് ജോസഫ്സ് സ്കൂൾ മാനേജ്മെന്‍റ് തള്ളി. പ്രഥമ അധ്യാപികയായ അഞ്ജു അടുത്തിടെ മാത്രമാണ് ആ തസ്തികയിലെത്തിയത്. ശമ്പള കുടിശ്ശിക രേഖകൾക്ക് അംഗീകാരം നൽകാതെ വൈകിപ്പിച്ചത് ഡിഇ ഓഫീസിലെ ഉദ്യോഗസ്ഥരാണ്. നിമയപരമായി നീങ്ങി പ്രഥമ അധ്യാപികയ്ക്ക് സംരക്ഷണം തീർക്കാനാണ് മാനേജ്മെന്‍റ് തീരുമാനം. ഡിഇ ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ മരിച്ച ഷിജോയുടെ കുടുംബം വീണ്ടും ഹൈക്കോടതിയിൽ പോകുന്നുണ്ട്. അതിൽ കക്ഷി ചേർന്ന് പ്രഥമ അധ്യാപികയുടെ നിരപരാധിത്വം തെളിയിക്കാനാണ് ആലോചന.